Advertisment

തൊഴിൽ പീഡനനത്തിനിരയായ ഗുൽബർഗ സ്വദേശി നാട്ടിലേക്കു മടങ്ങി; തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ/തായിഫ്: ഒന്നര വർഷത്തോളമായി തൊഴിലുടമയുടെ വീട്ടുകാരിൽ നിന്ന് നേരിട്ട് കൊണ്ടിരുന്ന മാനസികമായും തൊഴിൽപരമായുമുള്ള പീഡനങ്ങൾക്കൊടുവിൽ കർണ്ണാടകയിൽ നിന്നുള്ള ഒരു യുവാവ് സ്വദേശത്തേക്ക് മടങ്ങി. ഗുൽബർഗ സ്വദേശി അമീൻ സാബ് ആണ് ഇന്ത്യൻ സോഷ്യൽ ഫോറം കർണ്ണാടക സ്റ്റേറ്റ് വെൽഫെയർ വിങ്ങിന്റെ ഇടപെടൽ മൂലം നാട്ടിലേക്കു തിരിച്ചത്.

തായിഫിൽ നിന്ന് മുന്നൂറു കിലോമീറ്ററിലധികം ദൂരെ റാനിയക്കടുത്ത് സൗദി പൗരന്റെ വീട്ടിൽ ഡ്രൈവർ വിസയിലാണ് രണ്ടു വർഷം മുമ്പ് അമീൻ സാബ് ജോലിക്കെത്തിയത്.എന്നാൽ സ്‌പോൺസറുടെ വീട്ടുകാരിൽ നിന്നുമുള്ള നിരന്തരമായ പീഡനം കാരണം മാനസികമായി തളർന്നു പോയ അവസ്ഥയിലായിരുന്നു യുവാവ്.

മാസങ്ങളോളം ശമ്പളം ലഭിക്കാതെയാണ് അവിടെ കഴിഞ്ഞു പോന്നത്. നിസ്സാര കാരണങ്ങൾ പറഞ്ഞു പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ റൂമിൽ അടച്ചിടുകയും വ്യാജ പരാതി നൽകി പോലീസിനെ വിളിപ്പിക്കുകയും ചെയ്യുകയായിരുന്നു.

യഥാർത്ഥ വസ്തുത മനസ്സിലാക്കിയ പോലീസുദ്യോഗസ്ഥർ അമീൻ സാബിനെ ജോലിക്കു നിർത്തുന്നില്ലെങ്കിൽ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്കയക്കാനാണ് തൊഴിലുടമയോട് പറഞ്ഞത്.

എന്നാൽ തൊട്ടടുത്ത ദിവസം തൊഴിലുടമ അമീൻ സാബിനെ വെറും കയ്യോടെ തായിഫിൽ കൊണ്ട് വന്ന് വിടുകയായിരുന്നു. പെരുവഴിയിലായ അമീൻ സാബ് തായിഫിലെ സോഷ്യൽ ഫോറം പ്രവർത്തകരെ ബന്ധപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ ഫോറം ജിദ്ദ കർണ്ണാടക സ്റ്റേറ്റ് വെൽഫെയർ വിങ് വിഷയത്തിൽ ഇടപെടുകയും ചെയ്തു.

തുടർന്ന് പ്രശ്‌നം പരിഹരിക്കാനും അമീൻ സാബിനെ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്കയക്കാനുമായി വെൽഫെയർ വിങ് ലീഡർ മുസ്തഫ പുനച്ച (ജിദ്ദ), സാജിദ്, റഫീഖ് ബുദോളി (തായിഫ്) എന്നിവർ നിരന്തരം സ്പോൺസറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സിറ്റ് നൽകാൻ തയ്യാറായി.

സോഷ്യൽ ഫോറം പ്രവർത്തകർ അമീൻ സാബിനെ ജിദ്ദയിലെത്തിച്ച് സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്കുള്ള ടിക്കറ്റും പി സി ആർ ടെസ്റ്റും ഏർപ്പെടുത്തി. ഒന്നര വർഷത്തെ ദുരിതപർവ്വത്തിന് ശേഷം കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് മുംബൈയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ അമീൻ സാബിനെ യാത്രയാക്കി.

ഒറ്റപ്പെട്ടും ആരും സഹായിക്കാനില്ലാതെയുമിരുന്ന സാഹചര്യത്തിൽ കൂടെനിന്ന സുഹൃത്തുക്കൾക്കും സോഷ്യൽ ഫോറം കർണ്ണാടക സ്റ്റേറ്റ് ഭാരവാഹികൾക്കും നന്ദി പറഞ്ഞാണ് അമീൻ സാബ് നാട്ടിലേക്കു യാത്രയായത്.

soudi news
Advertisment