റിയാദ്: കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വയനാട് സ്വദേശി മുഹമ്മദ് റമീസ് സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. റിയാദിലെ ഷിഫയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.
കൊവിഡ് പ്രതിസന്ധിമൂലം മാസങ്ങളോളമായി ജോലി ഇല്ലാതെ വരികയും നാട്ടിലേക്ക് തിരിച്ച് പോകുവാൻ സ്പോൺസർ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ കഫീലിൻ്റെ വാഹനം സ്വന്തം ആവശ്യത്തിനായി കടയിൽ കൊണ്ടു പോകുമ്പോൾ അപകടത്തിൽ പെടുകയും വാഹനം നന്നാക്കുവാൻ 10,000 റിയാൽ കഫീലിന് ചിലവാകുകയും ചെയ്തിരുന്നു. ജോലി ഇല്ലാത്ത അവസ്ഥയിൽ കഫീലിന് അധിക ബാധ്യത വരുത്തുകയും ചെയ്തതു കാരണം അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാൻ കഫീൽ നിർബന്ധിച്ചതോടെ റമീസ് പ്രതിസന്ധിയിൽ ആവുകയായിരുന്നു.
ഇതിനിടെയാണ് കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങി നാടാണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പദ്ധതിയായ "നാട്ടിലേക്ക് ഒരു വിമാനടിക്കറ്റ് " എന്ന പോസ്റ്റർ ശ്രദ്ധയിൽ പെട്ടത്. സുഹൃത്തായ സോഷ്യൽ ഫോറം, പ്രവർത്തകൻ ഷെമീർ കൊല്ലം മുഖേന റിയാദിലെ സോഷ്യൽ ഫോറം നേത്യത്വത്തെ സമീപിക്കുകയും, സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, വെൽഫയർ കോർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം, ഷിഫ ബ്ലോക്ക് പ്രസിഡൻ്റ് അഷറഫ് വേങ്ങൂർ, എന്നിവർ ഇടപെട്ട് വിമാന ടിക്കറ്റ് നൽകുകയും ചെയ്തു. ജൂലൈ 11-ന് റിയാദ്- കോഴിക്കോട് ചാർട്ടേഡ് വിമാനത്തിൽ റമീസ് നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ മുഹമ്മദ് റമീസ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.