ഡല്‍ഹി : ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ തുടക്കം മോശമായിരുന്ന ഡൽഹിക്ക് ഇപ്പോൾ നല്ലകാലമാണ്. ലീഗിലെ അവസാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയാണ് ഡൽഹി. അവസാനം കളിച്ച ആറു മത്സരങ്ങളിലും ഡൽഹി പരാജയമറിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങളില്‍ വിജയിക്കുകയും മൂന്നു മത്സരങ്ങളിൽ സമനില പിടിക്കുകയും ചെയ്തു.
ഡല്‍ഹി കോച്ച് മിഗ്വേല്‍ എയ്ഞ്ചല്‍ പോര്‍ച്ചുഗലിന്റെ സങ്കടം വരാനിരിക്കുന്ന സൂപ്പര്‍ കപ്പ് അല്‍പ്പം വൈ കി പോയെന്നാണ്. ഇപ്പോൾ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ടീമിന് ഒരു ബ്രേക്കിന്റെ ആവശ്യമില്ലെന്നാണ് കോച്ചിന്റെ നിലപാട്.
"സൂപ്പര്‍ കപ്പ് നടത്തുന്നത് വളരെ നല്ലതാണ്, ഞങ്ങള്‍ക്ക് ഒരു കിരീടം നേടാനുള്ള അവസരം കൂടിയാണിത്. എന്നാൽ ഇനിയും സൂപ്പര്‍ കപ്പിനുവേണ്ടി കാത്തിരിക്കാൻ വയ്യ,അത്രയും മികച്ച രീതിയിലാണ് ഞങ്ങളിപ്പോള്‍ കളിക്കുന്നത്, എന്തായാലും സൂപ്പര്‍ കപ്പിന് വേണ്ടി ശക്തമായ തയ്യാറെടുപ്പുകളാണ് ടീം നടത്തുന്നത്"-കോച്ച് വ്യക്തമാക്കി.
സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ മാര്‍ച്ച് 12ന് തുടങ്ങുമെന്നാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുള്ളത്. ഐ എസ് എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാര്‍ മാത്രമാണ് മാര്‍ച്ച് 31ന് തുടങ്ങുന്ന സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടുന്നത്. യോഗ്യതാ റൗണ്ടില്‍ നിന്ന് നാലു ടീമുകളില്‍ കൂടി സൂപ്പര്‍ കപ്പിന് യോഗ്യത നേടും.
മുംബൈയെയും നോര്‍ത്ത് ഈസ്റ്റിനെയും കൊല്‍ക്കത്തയെയും പരാജയപ്പെടുത്തുകയും, കരുത്തരായ ചെന്നൈയിനെയും എഫ് സി ഗോവയെയും പൂനെ സിറ്റി എഫ് സിയെയുമാണ് ഡെല്‍ഹി സമനിലയില്‍ തളക്കുകയും ചെയ്തു. 19 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് ഡൽഹി.