ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനത്തിനടുത്തുള്ള തിരക്കേറിയ ജയിലിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ 41 തടവുകാർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജക്കാർത്തയുടെ പ്രാന്തപ്രദേശത്തുള്ള ടാൻഗെറംഗ് ജയിലിലെ ബ്ലോക്ക് സിയിൽ ആരംഭിച്ച തീപിടിത്തത്തിന്റെ കാരണം അധികൃതർ ഇപ്പോഴും അന്വേഷിക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രാലയത്തിലെ തിരുത്തൽ വകുപ്പിന്റെ വക്താവ് റിക അപ്രിയന്തി പറഞ്ഞു.
മയക്കുമരുന്ന് കുറ്റവാളികൾക്കായി പ്രവര്‍ത്തിക്കുന്ന ജയിലിലാണ് തീപിടുത്തം ഉണ്ടായത്. തൻഗെരാങ് ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നൂറുകണക്കിന് പോലീസുകാരെയും സൈനികരെയും വിന്യസിച്ചു.
1,225 തടവുകാരെ പാർപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ജയിലില്‍ 2,000 ൽ അധികം ആളുകൾ ഉണ്ട്, അപ്രിയന്തി പറഞ്ഞു. തീപിടിച്ചപ്പോൾ ബ്ലോക്ക് സിയിൽ 122 കുറ്റവാളികൾ ഉണ്ടായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം തീ അണച്ചതായും അപകടത്തില്‍പ്പെട്ട എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും അവർ പറഞ്ഞു.