മുംബൈ∙ ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ബി സി സി ഐക്ക് മുന്നില്‍ വച്ച പ്രധാന ആവശ്യങ്ങള്‍ രണ്ടായിരുന്നു. ഒന്ന് ഭാര്യമാരെ പര്യടന കാലയളവില്‍ ഒപ്പം കൂട്ടാന്‍ അനുവദിക്കണം. രണ്ട് , കഴിക്കാന്‍ ആവശ്യമുള്ളിടത്തോളം വാഴപ്പഴം ലഭ്യമാക്കണം.
ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്നതു മുതൽ തിരികെ മടങ്ങുന്നതുവരെ ഭാര്യമാരെ ഒപ്പം നിർത്താനാണ് താരങ്ങൾ അനുമതി തേടിയിട്ടുണ്ട്. നിലനിൽ, വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നതിന് ബിസിസിഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ലോകകപ്പ് നാളുകളിൽ ഭാര്യമാരെയും ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന അഭ്യർഥന. മൽസരങ്ങൾക്കുശേഷം കൂടുതൽ ഉന്മേഷവാന്‍മാരാകാൻ ഇതു താരങ്ങളെ സഹായിക്കുമെന്നായിരുന്നു കോഹ്‍ലിയുടെയും സംഘത്തിന്റെയും വാദം.
ഇക്കാര്യത്തിൽ എല്ലാ താരങ്ങളുടെയും അഭിപ്രായം എഴുതിവാങ്ങിയശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് ഇടക്കാല സമിതി വ്യക്തമാക്കി. ചില താരങ്ങൾ ഭാര്യമാരുമായി വരുന്നതു മറ്റു താരങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അഭിപ്രായം എഴുതിവാങ്ങാൻ തീരുമാനിച്ചത്.
ടീം പ്രതിനിധികൾ മുന്നോട്ടുവച്ച ആവശ്യങ്ങളുടെ കൂട്ടത്തിൽ, വാഴപ്പഴം ലഭ്യമാക്കാനുള്ള താരങ്ങളുടെ അപേക്ഷ ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയെ ‘ഞെട്ടിച്ചുകളഞ്ഞത്രെ .
ഇംഗ്ലണ്ട് പര്യടനത്തിൽ താരങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട് പഴങ്ങൾ ലഭ്യമാക്കാൻ ആതിഥേയരായ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തയാറായില്ലെന്ന് ആരോപിച്ചാണ് ഏകദിന ലോകകപ്പിനായി പോകുമ്പോൾ വാഴപ്പഴം എത്തിക്കാൻ സംവിധാനമൊരുക്കണമെന്ന് ടീം പ്രതിനിധികൾ ആവശ്യമുന്നയിച്ചത്.
കൗതുകമുണർത്തുന്ന ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച ഇടക്കാല ഭരണസമിതി, പരമ്പരയ്ക്കിടെ വാഴപ്പഴം ലഭ്യമാക്കാൻ ടീം മാനേജരോട് ആവശ്യപ്പെടാമായിരുന്നല്ലോ എന്നും താരങ്ങളോട് ചോദിച്ചതായി പറയുന്നു .