കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് ട്രയല്‍ റണ്‍ നടത്തി. ആറ് നോട്ടിക്കല്‍ മൈല്‍ ദൂരമാണ് കപ്പല്‍ സഞ്ചരിക്കുക. ചരിത്ര ദിനമെന്നാണ് നേവി ഈ ദിവസത്തെ വിശേഷിപ്പിച്ചത്. കൊച്ചിയുടെ പുറങ്കടലിലാണ് കപ്പല്‍ ഇപ്പോഴുള്ളത്.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചത്. കൊച്ചി തീരത്തുനിന്ന് രാവിലെയാണ് കപ്പല്‍ കടലിലേക്ക് നീങ്ങിയത്. ആറു നോട്ടിക്കല്‍ മൈല്‍ മാറിയാണ് നിലവില്‍ പരിശോധനകള്‍ . ഇത് വരും ദിവസങ്ങളിലും തുടരും. നാവിഗേഷന്‍, കമ്യൂണിക്കേഷന്‍, ഹള്ളിലെ യന്ത്രസാമഗ്രികള്‍ എന്നിവയുടെ പരിശോധനയും നടക്കും.
കപ്പലിന്റെ രൂപമാതൃകയും തദ്ദേശിയമായി തന്നെ വികസിപ്പെടുത്തതാണ്. വേഗത്തില്‍ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും മുന്നില്‍ക്കണ്ട് മുന്നേറാനുമുളള കരുത്ത് ഈ കപ്പലിനുണ്ട്. പരാമാവധി മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വരെ വേഗത കൈവരിക്കാനാകും. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസര്‍മാര്‍ അടക്കം 1500 പേരെ ഉള്‍ക്കൊളളാനാകും.
ഷിപ് യാര്‍ഡിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാകും ആയുധങ്ങള്‍ സ്ഥാപിക്കുന്നതടക്കമുളള നടപടികളിലേക്കും പരിശോധനകളിലേക്കും കടക്കുക. 50 ലധികം ഇന്ത്യന്‍ കമ്പനികളാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. ഒരേ സമയത്ത് 30 വിമാനങ്ങളാണ് കപ്പലിന് വഹിക്കാന്‍ കഴിയുന്നത്.
രാജ്യത്തിൻറെ സ്വപ്‍ന പദ്ധതിയായ യുദ്ധക്കപ്പലിന്റെ പുരോഗതി വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിലെത്തിയിരുന്നു. സമുദ്രപ്രതിരോധത്തില്‍ ആഗോള ശക്തിയാക്കി ഇന്ത്യയെ മാറ്റാൻ ഐ എൻ എസ് വിക്രാന്തിന് സാധിക്കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.