ആണവായുധം ഉപേക്ഷിക്കാൻ അമേരിക്ക ശാഠ്യം പിടിച്ചാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ. യുഎസ് ദുഷ്ടലാക്കോടെയും വീണ്ടും വിചാരമില്ലാതെയും പ്രസ്താവന പുറപ്പെടുവിക്കുകയാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ആണവനിരായുധീകരണത്തിൽ ലിബിയ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്.
ഉച്ചകോടിയിലേക്ക് അടുക്കുന്തോറും യുഎസ് തങ്ങളെ പ്രകോപിപ്പിക്കുകയും അബദ്ധപ്രസ്താവനകളിലൂടെ മുഖത്തു തുപ്പുകയുമാണെന്ന് ഉത്തരകൊറിയൻ നേ താവ് കിം ജോംഗ് ഉൻ പറഞ്ഞു. വലിയ പ്രതീക്ഷയാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഉത്തരകൊറിയ പുലർത്തുന്നത്. എന്നാൽ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന് യുഎസ് ഏകപക്ഷീയമായി വാശിപിടിച്ചാൽ ഉച്ചകോടിയുമായി സഹകരിക്കാൻ താൽപര്യമില്ലെന്നും ഉൻ പ്രസ്താവനയിൽ പറഞ്ഞു.
ആണവ നിരായുധീകരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കർശന നടപടി ഉത്തരകൊറിയ സ്വീകരിച്ചാൽ അമേരിക്കയുടെ സഹായവും സഹകരണവും അവർക്കൊപ്പമുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ പറഞ്ഞിരുന്നു. ഉത്തരകൊറിയയുമായി ഒരു കരാർ ഉണ്ടായാൽ അതിൽ അവർ ആണവ നിരായുധീകരണം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളും ഉണ്ടാകും. കിമ്മുമായുള്ള ചർച്ച ഊഷ്മളമായിരുന്നുവെന്നും പോം പിയോ പറഞ്ഞു.