ഡൽഹി: ഐപിഎല്ലിന് വേദിയൊരുക്കിയതിന് എമറൈറ്റ്സ് ക്രിക്കറ്റ് ബോർഡിന് ബിസിസിഐ നൽകിയത് 100 കോടി രൂപയെന്ന് റിപ്പോർട്ട്. ബാംഗ്ലൂർ മിററാണ് ബിസിസിഐ ഇസിബിക്ക് കൂറ്റൻ തുക നൽകിയെന്ന റിപ്പോർട്ടുമായി എത്തുന്നത്. യുഎഇയിലെ ഷാർജ, ദുബായ്, അബുദാബി എന്നിങ്ങനെ മൂന്ന് വേദികളിലായിട്ടാണ് ഐപിഎൽ മത്സരങ്ങൾ നടന്നത്.
60 കളികളാണ് ഐപിഎല്ലിൽ ഉണ്ടായിരുന്നത്. ഇന്ത്യയിൽ 60 കളികളിൽ നിന്ന് 60 കോടി വരുമാനം ബിസിസിഐക്ക് ലഭിക്കുമായിരുന്നു. ഒരു ഐപിഎൽ മത്സരം നടത്തിയാൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് 1 കോടി രൂപയാണ് ലഭിക്കുക. ഒരു മത്സരത്തിന് വേദിയൊരുക്കുന്നതിന് ഫ്രാഞ്ചൈസികൾ നൽകേണ്ട ഹോസ്റ്റിങ് ഫീ 30 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായും ബിസിസിഐ അടുത്തിടെ ഉയർത്തിയിരുന്നു.
100 കോടി ബിസിസിഐ നൽകിയതിന് പുറമെ യുഎഇയിക്ക് വലിയ സാമ്പത്തിക ലാഭം ഐപിഎൽ നേടിക്കൊടുത്തിട്ടുണ്ട്. മൂന്ന് മാസത്തേക്കായി 14 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഐപിഎല്ലിന്റെ ഭാഗമായി നിറഞ്ഞിരിക്കുകയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ ഉപേക്ഷിക്കേണ്ടി വരും എന്ന അവസ്ഥ മുൻപിലെത്തിയെങ്കിലും യുഎഇയിൽ വേദിയൊരുക്കി ബയോ ബബിളിന്റെ സുരക്ഷയിൽ ബിസിസിഐ ടൂർണമെന്റ് പൂർത്തിയാക്കുകയായിരുന്നു. യുഎഇക്ക് പുറമെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും ഐപിഎല്ലിന് വേദിയൊരുക്കാൻ സന്നദ്ധത അറിയിച്ച് എത്തിയിരുന്നു. എന്നാൽ യുഎഇലേക്ക് പറക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം.