മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് തുടക്കം കുറിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മത്സരക്രമം പുറത്തിറക്കി ബിസിസിഐ. സെപ്തംബര്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും.
ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. അതേസമയം ഫൈനലിന്റേയും പ്ലേ ഓഫ് മത്സരങ്ങളുടേയും വേദിയും തിയ്യതിയും പ്രഖ്യാപിച്ചിട്ടില്ല. നവംബർ പത്തിന് ഫൈനൽ നടക്കാനാണ് സാധ്യത.
20ന് ദുബായിൽവച്ച് ഡൽഹി ക്യാപിറ്റൽസ് കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ഷാർജാ സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം 22ന് ദുബായിൽവച്ചാണ്. കൊൽക്കത്തയുടെ ആദ്യ മത്സരം 23ന് മുംബൈയ്ക്കെതിരെയാണ്.
മൂന്നു വേദികളിലായാണ് മത്സരങ്ങൾ. ദുബായിൽ 24 മത്സരങ്ങളും അബുദാബിയിൽ 20 മത്സരങ്ങളും നടക്കും. ഷാർജ 12 മത്സരങ്ങൾക്ക് വേദിയാകും. 10 ദിവസങ്ങളിൽ രണ്ടുവീതം മത്സരങ്ങൾ നടക്കും. ഇതിൽ ആദ്യ മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് നടക്കുക. ശേഷിക്കുന്ന ദിവസങ്ങളിൽ ഒരൊറ്റ മത്സരം മാത്രമാണുണ്ടാകുക. ഒരു മത്സരമുള്ള ദിവസങ്ങളിൽ രാത്രി 7.30യ്ക്കാണ് മത്സരം.
പ്ലേ ഓഫിന്റെയും ഫൈനലിന്റെയും വേദികൾ പിന്നീട് അറിയിക്കുമെന്നും ഐപിഎൽ ഗവേണിങ് കൗൺസിൽ ഞായറാഴ്ച വ്യക്തമാക്കി.