ദുബായ് : ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനെ എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് നേരിടും. കഠിന പരിശീലനത്തിലാണു ധോണിയും സംഘവുമെങ്കിലും ടീം ഘടനയെ സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്.
ടീമിലെ മുഖ്യതാരവും ഐപിഎല്ലിലെ രണ്ടാമത്തെ ഉയർന്ന റൺ വേട്ടക്കാരനുമായ സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാൽ യുഎഇയിൽനിന്നു മടങ്ങി. കോവിഡ് കണക്കിലെടുത്ത് മുതിർന്ന സ്പിന്നർ ഹർഭജൻ സിങ് ദുബായിൽ എത്തിയിട്ടുമില്ല. ഇതാണു ടീമിനെ അലട്ടുന്നത്.
മൂന്നാമനായി ഇറങ്ങാറുള്ള റെയ്നയുടെ ഒഴിവ് നികത്തുകയാണ് ടീം മാനേജ്മെന്റിനെ സംബന്ധിച്ചുള്ള വലിയ വെല്ലുവിളി. ധോണിയോ യുവ ബാറ്റ്സ്മാൻ റിതുരാജ് ഗെയ്ക്‌വാദോ പകരം ഇറങ്ങണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര വ്യത്യസ്തമായ ആശയമാണു പങ്കുവയ്ക്കുന്നത്.
ഷെയ്ൻ വാട്സണും അമ്പാട്ടി റായിഡുവും ഓപ്പണിങ് ജോഡികളാകണം എന്നാണു ചോപ്ര പറയുന്നത്. ഫാഫ് ഡുപ്ലെസിയെ ആണു മൂന്നാം സ്ഥാനത്തേക്കു കാണുന്നത്. ഈ സീസൺ ഡുപ്ലെസിക്ക് നിർണായകമാണ്. അദ്ദേഹം നന്നായാൽ ടീമും ശോഭിക്കുമെന്നാണു ചോപ്രയുടെ നിരീക്ഷണം.
നാലാമനായി ധോണിയോ കേദാർ ജാദവോ വരണം. അഞ്ചാമനായി വന്നാലും ബാറ്റിങ് ഓർഡർ നോക്കാതെ കളിക്കാൻ ധോണിക്കാവും. ഈ ഐപിഎൽ രവീന്ദ്ര ജഡേജയുടേത് ആകാനാണു സാധ്യത. അതിനു പക്ഷേ പിന്തുണക്കാരന്റെ റോളിൽനിന്നു മുൻനിരയിലേക്ക് കയറി കളിക്കാൻ ജഡേജ തയാറാവണം– ചോപ്ര വിശദീകരിച്ചു.
ആകാശ് ചോപ്രയുടെ മനസ്സിലുള്ള ചെന്നൈ ടീം ഇങ്ങനെ: ഷെയ്ൻ വാട്സൺ, അമ്പാട്ടി റായിഡു, ഫാഫ് ഡുപ്ലെസി, കേദാർ ജാദവ്, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, ഡ്വൈൻ ബ്രാവോ, ഇമ്രാൻ താഹിർ, പിയൂഷ് ചൗള, ദീപക് ചഹാർ, ഷാർദൂർ താക്കൂർ.