വർഷങ്ങളായി മഴപെയ്യാതെ വരണ്ടുണങ്ങിക്കിടന്ന ഇറാന്റെ മണ്ണിൽ ഇന്നലെ മഴമേഘങ്ങൾ തിമിർത്തു പെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും തകരുകയോ ഒലിച്ചുപോകുകയോ ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടുപോയി.
മഴ ശക്തമായി ഇപ്പോഴും തുടരുകയാണ്. അടുത്ത മൂന്നു ദിവസം കൂടി ഇതേ രീതിയിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളെ പ്രളയബാധിതമേഖലകളിൽ നിന്ന് സുരക്ഷിതസ്ഥാനത്തേക്കു മാറ്റാനായി നാഷണൽ ഗാർഡുകളുടെ സേവനം സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. പല കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്.
രാജ്യത്തെ 31 പ്രവിശ്യകളിൽ 25 ഉം പ്രളയബാധിതമാണ്. ഇറാന്റെ തെക്കു പടിഞ്ഞാറൻ മേഖലകളിലാണ് സ്ഥിതി അതീവരൂക്ഷമായിട്ടുള്ളത്.