റിയാദ്: കഴിഞ്ഞ ദിവസം ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു സൗദി അറേബ്യയും. ഇതുമായി ബന്ധപ്പെട്ടുള്ള ഭീഷണികളെ ശക്തമായി നേരിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. നേരത്തെ, അമേരിക്കയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് എണ്ണ ടാങ്കർ ആക്രമണത്തിൽ ഇറാനെ ആദ്യം കുറ്റപ്പെടുത്തിയത്. ആക്രമണത്തിനിരയായ ഒരു എണ്ണക്കപ്പലിൽനിന്ന് ഇറാൻ സൈനികർ മൈനുകൾ നീക്കം ചെയ്യുന്നതെന്നു വിശദീകരിച്ച് യുഎസ് നേവി വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഇത് നിഷേധിച്ച ഇറാന്റെ വാദം ട്രംപ് തള്ളി.
വ്യാഴാഴ്ചയുണ്ടായ ആക്രമണം പശ്ചിമേഷ്യയിൽ സംഘർഷം വർധിപ്പിച്ചേക്കുമെന്ന ആശങ്കകൾക്കിടെയാണ് ഇപ്പോൾ സൗദി അറേബ്യയും ഇറാനെതിരെ രംഗത്തു വന്നിരിക്കുന്നത്. അതേസമയം, ആരോപണങ്ങളെല്ലാം ഇറാൻ നിഷേധിച്ചു.