കുവൈറ്റ് : ഇറാഖ് പുനർനിർമാണത്തിനായി 330 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്‌തു സന്നദ്ധ സംഘടനകൾ. ഇറാഖ് പുനർനിർമാണം ലക്ഷ്യമിട്ടുള്ള രാജ്യാന്തര സമ്മേളനത്തിലാണിത്. ഇറാഖിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളുടെ വിഹിതം ഇന്നാകും പ്രഖ്യാപിക്കുക.
ഐഎസ് ആക്രമണത്തിൽ തകർന്ന രാജ്യത്തെ കൈപിടിച്ചുയർത്താൻ 8820 കോടി ഡോളർ ആവശ്യമാണെന്ന് ഇറാഖ് ആസൂത്രണമന്ത്രി സൽമാൻ അൽ ജുമൈലി പറഞ്ഞു. ഇറാഖ് സർക്കാരും രാജ്യാന്തര വിദഗ്ധരും നടത്തിയ പഠനത്തെ തുടർന്ന് തയാറാക്കിയതാണ് ഈ കണക്ക്. 2200 കോടി ഡോളർ അടിയന്തരമായും ബാക്കി ഇടക്കാലാടിസ്ഥാനത്തിലും ആവശ്യമായി വരുമെന്ന് ആസൂത്രണ മന്ത്രാലയം ഡയറക്ടർ ജനറൽ ഖുസൈ അബ്ദുൽ ഫത്താഹ് പറഞ്ഞു.
ഇന്നലെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച സന്നദ്ധ സംഘടനകളിൽ കുവൈത്തിൽ നിന്നുള്ള കുവൈത്ത് ഇസ്‌ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (10 ദശലക്ഷം ഡോളർ), ഔഖാഫ് മന്ത്രാലയം (35 ദശലക്ഷം), കുവൈത്ത് ചാരിറ്റി സൊസൈറ്റി ഫോർ പീസ് (15 ദശലക്ഷം), കുവൈത്ത് റിലീഫ് സൊസൈറ്റി (10 ദശലക്ഷം), നജാത്ത് ചാരിറ്റി അസോസിയേഷൻ (10 ദശലക്ഷം), കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി (10 ദശലക്ഷം), അബ്ദുല്ല അൽ നൂരി സൊസൈറ്റി (അഞ്ച് ദശലക്ഷം), കുവൈത്ത് പേഷ്യന്റ്സ് എയ്ഡ് ഫണ്ട് (അഞ്ച് ദശലക്ഷം), കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (2.5 ദശലക്ഷം) എന്നിവയും ഉൾപ്പെടും. രാജ്യാന്തര റെഡ് ക്രോസ് കമ്മിറ്റി 130 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചു.