ബറോഡ: ഇന്ത്യൻ ക്രിക്കറ്റിൽ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഓൾറൗണ്ടർ ഇർഫാൻ പഠാൻ. ഏകദിനത്തിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറാകാൻ കെൽപ്പുണ്ടായിരുന്ന തനിക്ക് സിലക്ടർമാരിൽനിന്നും ടീം മാനേജ്മെന്റിൽനിന്നും അർഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് പഠാൻ ആരോപിച്ചു. കരിയറിലെ രണ്ടാം ഘട്ടത്തിൽ ഇന്ത്യൻ ബോളിങ് നിരയിൽ ആദ്യ ബോളിങ് മാറ്റമായി തന്നെ ഉപയോഗിച്ചിരുന്ന സമയത്ത് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മാറിപ്പോകുമായിരുന്നുവെന്നും പഠാൻ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ പ്രതീക്ഷ നൽകി ഉദിച്ചുയർന്ന പഠാൻ പിന്നീട് നിറംമങ്ങി പിന്തള്ളപ്പെടുകയായിരുന്നു. ചെറുപ്രായത്തിൽ ഇന്ത്യൻ ജഴ്സിയണിയാൻ ഭാഗ്യം ലഭിച്ച പഠാന്റെ അവസാന രാജ്യാന്തര മത്സരം 2012ൽ 27–ാം വയസ്സിലായിരുന്നു.
രാജ്യാന്തര ക്രിക്കറ്റിലെ നേട്ടങ്ങളുടെ കാര്യത്തിൽ കുറേക്കൂടിയൊക്കെ ആകാമായിരുന്നു എന്നു തോന്നുന്നു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ജന്മം നൽകിയ ഏറ്റവും മികച്ച ഓൾറൗണ്ടറാകാൻ എനിക്ക് കഴിയുമെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നു’ – റെഡിഫ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പഠാൻ പറഞ്ഞു.
‘എനിക്ക് കളിക്കാമായിരുന്നത്ര മത്സരം കളിക്കാൻ അവസരം ലഭിച്ചില്ല എന്നതാണ് വാസ്തവം. 27–ാം വയസ്സിൽ എന്റെ രാജ്യാന്തര കരിയർ അവസാനിച്ചു. നോക്കൂ, ഇന്ന് 35–37 വയസ്സിലൊക്കെ എത്രയോ താരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിൽ സജീവമായി തുടരുന്നത്. ഇംഗ്ലണ്ടിന്റെ പേസ് ബോളർ ജയിംസ് ആൻഡേഴ്സൻ ഉദാഹരണം. അവിടുത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നതൊക്കെ ശരിതന്നെ. കുറഞ്ഞ പക്ഷം 35 വയസ് വരെയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ചിത്രം മാറിയേനെ. എല്ലാം പോയില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ല’ – പഠാൻ ചൂണ്ടിക്കാട്ടി.
‘ആദ്യം കളിച്ച 59 ഏകദിനങ്ങളിൽ ന്യൂബോൾ എറിയാനുള്ള ചുമതലയായിരുന്നു എനിക്ക്. അന്ന് ഞാൻ 100 വിക്കറ്റും വീഴ്ത്തി. ആ റോളിൽ നമ്മുടെ ഉത്തരവാദിത്തം വിക്കറ്റെടുക്കുക എന്നതാണ്. പക്ഷേ, ആദ്യ ബോളിങ് മാറ്റമെന്ന ഉത്തരവാദിത്തത്തിലേക്കു മാറുമ്പോൾ നമ്മൾ കുറച്ചുകൂടി പ്രതിരോധത്തിലേക്കു മാറും’ – പഠാൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീമിൽ തന്റെ റോൾ മാറിയ വിവരം തുറന്നുപറയാൻ ടീം അധികൃതർ തയാറാകേണ്ടതായിരുന്നുവെന്നും പഠാൻ അഭിപ്രായപ്പെട്ടു. സിലക്ടർമാരിൽനിന്നും ടീം മാനേജ്മെന്റിൽനിന്നും അർഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് പഠാൻ മുൻപും ആരോപിച്ചിട്ടുണ്ട്.
‘ശരിയാണ് ഇർഫാൻ വിക്കറ്റെടുക്കുന്നുണ്ട്. പക്ഷേ, ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് പുതിയൊരു റോൾ ഏൽപ്പിച്ചുകൊടുത്തിട്ടുണ്ട്. ആദ്യ ബോളിങ് മാറ്റമെന്ന നിലയിലാകും ഇനി അദ്ദേഹത്തെ പരിഗണിക്കുക. മാത്രമല്ല, ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും ഇർഫാനാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തിൽനിന്നു നമുക്കു വേണ്ടത് ആ രീതിയിലുള്ള സംഭാവനയാണ് – എന്നെല്ലാം വ്യക്തമായി പറയാൻ അന്നത്തെ സിലക്ടർമാർക്കും ടീം മാനേജ്മെന്റിനും കഴിയണമായിരുന്നു.
നോക്കൂ, ഇന്നത്തെ കാലത്ത് ടീമിലെ ഓൾറൗണ്ടർ ഓവറിൽ ശരാശരി ആറു റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമേ നേടിയുള്ളൂവെങ്കിലും എല്ലാവരും സന്തോഷവാൻമാരാണ്. പണ്ട് ഞാൻ ഇതൊക്കെ ചെയ്തപ്പോൾ കുറ്റക്കാരനായി. എന്തുകൊണ്ടാണ് അങ്ങനെ?’ – പഠാൻ ചോദിച്ചു.