ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അനിശ്ചിതമായി നീണ്ടുപോയതോടെ സാമ്പത്തിക പ്രതിസന്ധിയിലായവരിൽ ഒരാളാണ് ആർ. ഭാസ്കരൻ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളുടെ ചെരിപ്പുകുത്തിയാണ് ചെന്നൈ സ്വദേശിയായ ഭാസ്കരൻ.
സാധാരണ ഐപിഎൽ സീസണുകളെല്ലാം തൊഴിലിന്റെ കാര്യത്തിൽ ഭാസ്കരനും ‘സീസണാണെങ്കിലും’ ഇത്തവണ രംഗം മാറി. കോവിഡ് വ്യാപനത്തോടെ ഐപിഎൽ സീസൺ അനന്തമായി നീണ്ടത് അദ്ദേഹത്തിന് തിരിച്ചടിയായി. വർഷത്തിൽ ഭേദപ്പെട്ട വരുമാനം ലഭിച്ചിരുന്ന വഴിയടഞ്ഞു. കോവിഡും ലോക്ഡൗണും കൂടിച്ചേർന്ന് പ്രതിസന്ധി രൂക്ഷമായി.
ഭാസ്കരന്‍ ഉൾപ്പെടെയുള്ള ആളുകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് വിശദീകരിച്ച് ഇഎസ്പിൻ ക്രിക്ഇൻഫോയുടെ ക്രിക്കറ്റ് മാസിക ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത വായിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ഭാസ്കരനെ സഹായിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്ഇൻഫോയിൽ ജോലി ചെയ്യുന്ന റൗണക് കപൂർ. അദ്ദേഹത്തിന്റെ ട്വീറ്റ് ഇന്ത്യൻ ടീമിൽ പഠാന്റെ സഹതാരമായിരുന്ന തമിഴ്നാട് താരം ദിനേഷ് കാർത്തിക്ക് കൂടി പങ്കുവച്ചതോടെ സംഭവം വൈറൽ.
പഠാൻ 25,000 രൂപ അയച്ചുകൊടുത്ത് സഹായിച്ച വിവരം ഭാസ്കരൻ തന്നെ ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. ഇരുചെവിയറിയാതെ ചെയ്ത സഹായമാണെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ പഠാന് കയ്യടിക്കുകയാണ് ആരാധകർ.
റൗണക് കപൂറിന്റെ കുറിപ്പ് വായിക്കാം:
ക്രിക്ഇൻഫോയിൽ വന്ന ഒരു വാർത്ത വായിച്ചിട്ട് ജൂൺ ആറിന് ഇർഫാൻ പഠാൻ എന്നെ വിളിച്ചിരുന്നു. ഐപിഎൽ നീട്ടിവച്ചതോടെ പതിവുള്ള വരുമാനം നിലച്ച് പ്രതിസന്ധിയിലായ ചെന്നൈയിലെ ആർ.ഭാസ്കരൻ എന്ന ചെരിപ്പുകുത്തിയെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. ഭാസ്കരനെ ബന്ധപ്പെടാനുള്ള നമ്പർ വേണമെന്നായിരുന്നു പഠാന്റെ ആവശ്യം. എന്തിനാണെന്ന് അദ്ദേഹം പറഞ്ഞുമില്ല, ഞാൻ ചോദിച്ചുമില്ല.
നമ്പർ സംഘടിപ്പിച്ച് നൽകുകയും ചെയ്തു. നമ്പർ അയച്ച് ഒരു മണിക്കൂർ കഴിഞ്ഞ് പഠാൻ എനിക്ക് തിരിച്ച് ഒരു സന്ദേശമയച്ചു. കഴിഞ്ഞ ഒരു മണിക്കൂറായി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു അതിന്റെ സാരം. ഞാൻ പിറ്റേന്നാണ് ആ സന്ദേശം കണ്ടത്. പിന്നീട് അത് മറക്കുകയും ചെയ്തു.