മലപ്പുറം: എടപ്പാളില്‍ 6 മാസം മുൻപു കാണാതായ പന്താവൂർ സ്വദേശി ഇർഷാദിന്റെ (24) മൃതദേഹം കണ്ടെത്തി. പൂക്കരത്തറയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മാലിന്യം നിറഞ്ഞ കിണറിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
ഇർഷാദിന്‍റെ മൃതദേഹം തള്ളിയെന്ന് പ്രതികൾ പറഞ്ഞ കിണറ്റിൽ ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിട്ടും മൃതദേഹം കിട്ടിയിരുന്നില്ല. നടുവട്ടത്തെ മാലിന്യങ്ങൾ തള്ളുന്ന കിണറ്റിൽ കൊന്ന് കൊണ്ടുപോയി തള്ളി എന്നാണ് പ്രതികൾ പറഞ്ഞത്. ഇതേത്തുടർന്ന് ഇന്നും മാലിന്യം നീക്കി കിണറ്റിൽ തിരച്ചിൽ തുടരുകയായിരുന്നു.
ഇർഷാദിനെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം നടുവട്ടം പൂക്കരത്തറയിലെ കിണറ്റിൽ മൃതദേഹം ഉപേക്ഷിച്ചെന്ന് കഴിഞ്ഞ ദിവസമാണ് പ്രതികൾ പോലീസിനോട് സമ്മതിച്ചത്. സ്വർണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികൾ ഇർഷാദിൽ നിന്നും പണം വാങ്ങിയിരുന്നു. വിഗ്രഹം ലഭിക്കാതെ വന്നതോടെ ഇർഷാദ് പണം തിരികെ ചോദിച്ചു. ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.