കൊച്ചി: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ സുധാകരന്റെ വാര്‍ത്താസമ്മേളനത്തോടെ കുടുക്കിലായത് മലയാള മനോരമയും. അഭിമുഖത്തില്‍ വന്ന കാര്യങ്ങള്‍ എല്ലാം താന്‍ പറഞ്ഞതല്ലെന്നും പ്രസിദ്ധീകരിക്കരുത് എന്നു പറഞ്ഞ് താന്‍ പറഞ്ഞ ചില കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞതോടെയാണ് അതു തങ്ങളുടെ പിഴവല്ല എന്നു വായനക്കാരെ ബോധ്യപ്പെടുത്തേണ്ട കടമ മനോരമയ്ക്ക് വന്നു ചേര്‍ന്നത്. ഒന്നുകില്‍ ലേഖകന്റെ വിശദീകരണമോ, സുധാകരന്റെ ഓഡിയോയോ നല്‍കിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ പൂര്‍ണതയുണ്ടാകു.
മനോരമ ആഴ്ചപ്പതിപ്പില്‍ രണ്ടു ദിവസം മുമ്പുവന്ന കെ സുധാകരന്റെ അഭിമുഖത്തോടെയാണ് രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധിച്ച വിവാദത്തിന് തുടക്കം. ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് ഒരിക്കല്‍ പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയന്നും കെഎസ് യുക്കാര്‍ പിണറായിയെ പെരുമാറിയെന്നും സുധാകരന്‍ പറഞ്ഞുവെന്നാണ് അഭിമുഖത്തിലുണ്ടായിരുന്നത്.
എന്തായാലും അഭിമുഖം പുറത്തുവന്നതിന് പിന്നാലെ പിണറായി വിജയനും അതില്‍ വിശദീകരണവുമായി എത്തി. താന്‍ ഒരു പ്രത്യേക ആക്ഷന്‍ കാട്ടി സുധാകരനെ പേടിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതിനു മറുപടി പറഞ്ഞപ്പോഴാണ് താന്‍ പറഞ്ഞത് സത്യമാണെന്നും എന്നാല്‍ അതു പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞാണ് പറഞ്ഞതെന്നും സുധാകരന്‍ പറയുന്നു.
ഇതോടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് മനോരമ ആഴ്ചപ്പതിപ്പായി. മാധ്യമ പ്രവര്‍ത്തകരുമായി നേതാക്കള്‍ അഭിമുഖം നടത്തുമ്പോള്‍ ഓഫ് ദ റെക്കോര്‍ഡില്‍ പലതും പറയാറുണ്ട്. കോണ്‍ഗ്രസ് നേതാക്കളാണെങ്കില്‍ പാര്‍ട്ടിക്കുള്ളിലെ വിശേഷങ്ങളും പറയാറുണ്ട്.
എന്നാല്‍ അഭിമുഖം അച്ചടിച്ചോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്യുമ്പോള്‍ അതു ഉണ്ടാകാറില്ല. മാധ്യമ മര്യാദയുടെ ഭാഗമാണിത്. എന്നാല്‍ ഇവിടെ അതു ഉണ്ടായില്ല. ഇനി സുധാകരന്‍ പറഞ്ഞതു കളവാണ് എങ്കില്‍ ആ മാധ്യമ പ്രവര്‍ത്തകനും സ്ഥാപനവുമാണ് ഇക്കാര്യത്തില്‍ നിലപാട് പറയേണ്ടത്.
സാധാരണ ഗതിയില്‍ വാരികയോ, പത്രമോ അഭിമുഖമെടുക്കുമ്പോള്‍ റേക്കോര്‍ഡ് ചെയ്യുന്ന പതിവുണ്ട്. സുധാകരന്റെ കാര്യത്തിലും അതുണ്ടാകും. ഒന്നുകില്‍ അതു പുറത്തുവിടുകയോ, അഭിമുഖം നടത്തിയ ലേഖകന്റെ വിശദീകരണമോ നല്‍കുകയാണ് മാധ്യമ ധര്‍മ്മം.
അതു മനോരമ ചെയ്യേണ്ടി വരുമെന്നാണ് സൂചന. എന്തായാലും ഓഫ് ദ റെക്കോര്‍ഡില്‍ പറഞ്ഞ കാര്യങ്ങളും സുധാകരന്‍ നിഷേധിച്ചിട്ടില്ല എന്നതും വസ്തുതയാണ്.