അംബാനിയുടെ മകൾ ഇഷാ അംബാനിയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹം ഇന്നലെ മുംബൈയിൽ അംബാനിയുടെ വീടായ അന്റിലിയയിൽ ലോകമെമ്പാടുനിന്നുമെത്തിയ വിശിഷ്ടാത്ഥികളുടെ സാന്നിദ്ധ്യത്തിൽ നടത്തപ്പെട്ടു.
ഒരാഴ്ചയായി ( 8,9,10 തീയതികളിൽ ) രാജസ്ഥാനിലെ ഉദയ്പ്പൂരിൽ ( ഒബ്‌റോയ് ഉദയ് വിലാസ് ഹോട്ടൽ ) നടന്നുവന്ന വിവാഹപൂർവ ആഘോഷങ്ങൾ ലോകശ്രദ്ധ ആകർഷിക്കുന്നവയായിരുന്നു. കാരണം ഉദയ്പ്പൂരിൽ നടന്ന ആഘോഷങ്ങൾക്കായി ചെലവായത് 730 കോടി രൂപയായായിരുന്നു. ആർഭാടത്തിനും ആഘോഷങ്ങൾക്കുമായി പണം വാരിക്കോരിയൊഴുക്കിഎന്നുതന്നെ പറയാം.
1981 ൽ ലണ്ടനിൽ നടന്ന ചാൾസ് -ഡയാന രാജകീയ വിവാഹത്തിന് ചെലവായ തുക ഇന്നത്തെ കണക്കനുസരിച് ഇന്ത്യൻ രൂപയിൽ 781 കോടിയാണ്. മുകേഷ് അംബാനിയുടെ മകളുടെ വിവാഹം ആ റിക്കാർഡ് തിരുത്തിക്കുറിച്ചിരിക്കുന്നു.
വിവാഹ പൂർവ്വ ആഘോഷങ്ങൾക്ക് ചിലവായ തുക കൂടാതെ 150 -200 കോടി രൂപ വിവാഹത്തിനും തുടർന്നുള്ള സൽക്കാരങ്ങൾക്കുമായി ചെലവാക്കപ്പെടുന്നു. അതായത് ലോകത്തെ ഏറ്റവും വലിയ ആർഭാട വിവാഹമായി ഇത് മാറപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നുതന്നെ പറയാം.
പ്രസിദ്ധ ഹോളിവുഡ് ഗായികയായ ബിയോൺസ് (Beyonce) 60 നർത്തകരുമായാണ് ഉദയ്‌പൂരിൽ വന്നു നൃത്തമാടിയത്. അംബാനിക്കല്ലാതെ മറ്റാർക്കും ഇന്ത്യയിൽ അവരെ കൊണ്ടുവന്നു പരിപാടി നടത്താൻ കഴിയുമെന്ന് തോന്നുന്നില്ല, കാരണം അവരുടെ മുന്ദിയ ഫീസ് തന്നെയാണ്. ഒരു പ്രോഗ്രാമിന് അവർ ചാർജ് ചെയ്യുന്നത് 15 കോടി ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണ്.
വിശിഷ്ട അതിഥികളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടത് ഇസ്രായേൽ രഹസ്യവിഭാഗവും - ബ്രിട്ടീഷ് സെക്യൂരിറ്റികളുമായിരുന്നു . ഇതിനുമാത്രമുള്ള ചെലവ് 100 കോടിയായിരുന്നു.
വിദേശ അതിഥികളെക്കൂടാതെ ഇന്ത്യയിലെ രാഷ്ട്രീയ - സിനിമാ - ബിസ്സിനസ്സ് മേഖലകളിലുള്ള നൂറുകണക്കിനാൾക്കാർ ക്ഷണിതാക്കളായി പങ്കെടുത്ത വിവാഹത്തിൽ സാഹിത്യരംഗത്തുനിന്നുള്ളവരും ബുദ്ധിജീവികളും തുലോം കുറവായിരുന്ന എന്നത് ശ്രദ്ധേയമായി.