ജറുസലേം: ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ബേറേഷീറ്റ് എന്ന് പേരിട്ടിരിക്കുന്ന പേടകം വെള്ളിയാഴ്ച പുലർച്ചെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശ്രമിക്കവെ എൻജിൻ തകരാറിനെ തുടർന്ന് തകർന്നു.
ഫെബ്രുവരി 22-ന് ഫ്ലോറിഡയിലെ കേപ് കാനവെറലിൽനിന്നാണ് ബേറെഷീറ്റ് വിക്ഷേപിച്ചത്. 585 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ചന്ദ്രനിൽ ഇറങ്ങാൻ കഴിയുന്ന ചിലവ് കുറഞ്ഞ ബഹിരാകാശ വാഹനമായാണ് ഇതിനെ ഇസ്രയേൽ വിശേഷിപ്പിച്ചിരുന്നത്.
ഇസ്രയേൽ എയറോസ്പേസും സ്വകാര്യ സ്ഥാപനമായ സ്പേസ് ഇലും ഒന്നിച്ചാണ് ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ചത്. നിലവിൽ റഷ്യ, യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്. ഈ ലക്ഷ്യത്തിനായി ഇന്ത്യയും പ്രവർത്തിക്കുന്നുണ്ട്.