കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയായ വിദ്യാര്‍ത്ഥി ഗൗരിനന്ദയെ സന്ദര്‍ശിച്ച് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. ശനിയാഴ്ച ഉച്ചയോടെ ഗൗരിനന്ദയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഗൗരിക്ക് പിന്തുണ വാഗ്ദാനം ചെയ്തത്.
ഗൗരിനന്ദയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നുവന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസ് യൂണിഫോം ഇട്ടാല്‍ എന്തുമാകാം എന്ന ധാരണ ശരിയല്ലെന്നും, അതിനെതിരായ പ്രതികരണമാണ് ഗൗരിനന്ദ നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
വെള്ളിത്തിരയിൽ പോലീസ് വേഷത്തിൽ അനീതിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ മലയാളത്തിന്റെ ആക്ഷൻ താരം ജീവിതത്തിലും അനീതിക്കെതിരെ ശബ്ദമുയർത്തിയത് കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ഗൗരി നന്ദ.
നേരത്തെ ഗൗരിയെ ഫോണിലൂടെയും സുരേഷ് ഗോപി പിന്‍തുണയറിയിച്ചിരുന്നു. ഇളമ്പഴന്നൂര്‍ സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിക്ക് ബാങ്കില്‍ ക്യൂ നിന്നതിനാണ് ചടയമംഗലം പോലീസ് പിഴ ചുമത്തിയത്. ഇത് ഗൗരി ചോദ്യം ചെയ്യുകയായിരുന്നു.
പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഗൗരിനന്ദയ്‌ക്കെതിരെ ചടയമംഗലം പോലീസ് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു