റോം: കഴിഞ്ഞ ഒരാഴ്ചയായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയേക്കാൾ കൂടുതൽ ഇറ്റലിയിൽ ആണ്. ഗുരുതരാവസ്ഥയിലായ രോഗികളെ ചികിത്സിക്കുന്നതിനുള്ള അസൌകര്യം ഇറ്റലിയിലെ മരണസംഖ്യ ഇനിയും ഉയരാൻ കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
മൂന്നാഴ്ചയ്ക്ക് മുമ്പ് വെറും മൂന്നു കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തതെങ്കിൽ അതിനുശേഷം സ്ഥിതിഗതികൾ കൈവിട്ടുപോകുകയായിരുന്നു. രോഗം ആദ്യമായി കണ്ടു തുടങ്ങിയ ചൈനയിലേക്കാൾ കഴിഞ്ഞ മൂന്നാഴ്ചയായി കൂടുതൽ പേരിൽ കൊറോണ ബാധിക്കുന്നതും മരണനിരക്ക് കൂടുതലായി കണ്ടുവരുന്നതും ഇറ്റലിയിലാണ്. ആരോഗ്യവിദഗ്ദ്ധരെ ശരിക്കും ആശങ്കയിലാക്കുന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. ഇപ്പോൾ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണ് അവിടെ രോഗം പിടിപെട്ടവരുടെയും മരിച്ചവരുടെയും എണ്ണമെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച വരെ ഇറ്റലിയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 9,172 ആണ്. അതിൽ 463 അഥവാ 5% പേർ മരിച്ചു. ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായ ലോംബാർഡിയിൽ മരണ നിരക്ക് 6% ആണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 113000 പേർക്ക് അണുബാധ സ്ഥിരീകരിച്ചു. ഇതിൽ 3.5% പേർ മരിച്ചു.
മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇറ്റലിയിൽ മരണനിരക്ക് കൂടാൻ കാരണം അവിടെ പ്രായമുള്ളവരുടെ എണ്ണം കൂടുതലായതിനാലാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവരിൽ വൈറസ് ബാധ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുന്നു. ഇറ്റലിയിൽ രോഗം പിടിപെട്ടവരിൽ കൂടുതലും 50-60 വയസ് പിന്നിട്ടവരാണെന്നും റിപ്പോർട്ടുണ്ട്.
ജപ്പാൻ കഴിഞ്ഞാൽ ലോകത്ത് പ്രായമേറിയവർ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇറ്റലി. ഇതുവരെ ഇവിടെ കോവിഡ് 19 ബാധിച്ച് മരിച്ചവരിൽ 58% പേരും 80 വയസിനു മുകളിലുള്ളവരാണ്, കൂടാതെ 31% പേർ 70 വയസിനു മുകളിലുള്ളവരാണെന്നും ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു.
“പ്രായമേറിയവർ കൂടുതലുള്ളതിനാലാണ് മരണനിരക്ക് ഇറ്റലിയിൽ കൂടുന്നത്. മരിച്ചവരുടെ പ്രായം കണക്കിലെടുത്താൽ ഞങ്ങളുടെ മരണനിരക്ക് ചൈനയിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ സമാനമോ കുറവോ ആണ്,” ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ചീഫ് എപ്പിഡെമിയോളജിസ്റ്റുകളായ ജിയോവന്നി റെസ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.