തിരുവനന്തപുരം: മന്ത്രിയുടെ വാഹനം ഗതാഗതക്കുരിക്കിൽ അകപ്പെട്ടതിനു പോലീസുകാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും റൂറൽ എസ്പിക്ക് പിഴവ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാന്പുകളിൽ സന്ദർശനത്തിന് എത്തിയ എസ്പി ആർ. ഹരിശങ്കറിന്റെയും വാഹനങ്ങളാണ് ചക്കുവള്ളിക്ക് സമീപം വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്.
ഉടൻതന്നെ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തു. ശൂരനാട് പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ഹരിലാൽ, രാജേഷ്, എഎസ്ഐ നുക്യുദീൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എന്നാൽ ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെ സസ്പെൻഡ് ചെയ്യപ്പെട്ട പോലീസുകാരെ സർവീസിൽ തിരിച്ചെടുത്ത് ഉത്തരവിറങ്ങി. ഇവരെ സ്ഥലമാറ്റുകയും ചെയ്തു.