അമരാവതി: വൈഎസ്ആര്‍ കോൺഗ്രസ് പാര്‍ട്ടി നേതാവ് വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. ജഗന്‍ കഞ്ചാവ് ചെടിയാണെന്ന് അദ്ദേഹം ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.
കഡപ്പയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ‘കഡപ്പ ജില്ല ഒരു തുളസി തോട്ടം പോലെയാണ്. അന്നമയ്യ, വീര ബ്രാഹ്മേന്ദ്ര സ്വാമി, യോഗി വേമന എന്നിങ്ങനെ നിരവധി മഹദ് വ്യക്തികള്‍ ജനിച്ച ഇടമാണ്. എന്നാല്‍ ഈ മനോഹരമായ തോട്ടത്തില്‍ ഒരു കഞ്ചാവ് ചെടി കൂടി വളര്‍ന്നു. അതാണ് ജഗന്‍മോഹന്‍ റെഡ്ഡി,’ നായിഡു പറഞ്ഞു.
31 ക്രിമിനല്‍ കേസുകളുളള ജഗന്‍ കുറ്റകൃത്യങ്ങളുടെ അംബാസഡറാണെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനത്ത് അക്രമങ്ങള്‍ ഉണ്ടാക്കുകയാണ് ജഗന്‍. അതിന് ഞാന്‍ സമ്മതിക്കില്ല. 31 ക്രിമിനല്‍ കേസുളള ആള്‍ക്ക് ജനങ്ങള്‍ക്കെതിരേയും പലതും ചെയ്യാനാവും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നായിഡു പറഞ്ഞു.