അമരാവതി : ആന്ധ്രാ പ്രദേശിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളും ഇംഗ്ലിഷ് മീഡിയമാക്കാനുള്ള തീരുമാനത്തെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. ഇതിന് ജഗൻ നൽകിയ മറുപടി ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരിക്കുകയാണ്.
‘ചന്ദ്രബാബു ഗാരു, നിങ്ങളുടെ മക്കളും കൊച്ചുമക്കളും സ്കൂളിൽ ഏതു മീഡിയത്തിലാണ് പഠിച്ചത്?’. സർക്കാർ തീരുമാനത്തെ എതിർത്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനോടും ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനോടും ജഗൻ മോഹൻ ഇതേ ചോദ്യം ആവർത്തിച്ചു.
ഇന്നത്തെ ലോകത്തിൽ മുന്നേറണമെങ്കിൽ ഇംഗ്ലിഷ് അത്യാവശ്യമാണ്. ഇക്കാരണത്താലാണ് കുട്ടികൾ ഇംഗ്ലിഷ് മീഡിയത്തിൽ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തതെന്നും ജഗൻ വ്യക്തമാക്കി.
തിരുമാനത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം ഗൂഢാലോചനയാണെന്നും ഭാഷാ സംസ്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മി നാരായണ പറഞ്ഞു. സർക്കാർ, വിദ്യാർഥികളിൽ ഭാഷ അടിച്ചേൽപ്പിക്കരുത്, അവരെ തിരഞ്ഞെടുക്കാൻ അനുവദിക്കണം. തീരുമാനവുമായി സർക്കാർ മുന്നോട്ടു പോയാൽ വൻ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.