ജയ്പുർ: ഉദയ്പുരിൽ തയ്യൽക്കാരനെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ പ്രതികളുടെ ബൈക്ക് നമ്പരിന്റെ പ്രത്യേകത വെളിപ്പെടുത്തി പൊലീസ്. അറസ്റ്റിലായ റിയാസ് അഖ്താരി തന്റെ ബൈക്കിനു ‘2611’ എന്ന നമ്പർ കിട്ടാനായി വാശിപിടിച്ചെന്നാണു പൊലീസിന്റെ കണ്ടെത്തൽ. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന ‘26/11’ന് തുല്യമായ നമ്പറാണിത്.
കനയ്യ ലാലിനെ കൊന്നശേഷം ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും ഈ ബൈക്കിലാണു രക്ഷപ്പെട്ടത്. RJ 27 AS 2611 എന്നാണ് ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ. നിലവിൽ ഉദയ്‌പുരിലെ ധൻമണ്ഡി സ്റ്റേഷനിലാണ് ബൈക്കുള്ളത്.
ഈ നമ്പറിനായി റിയാസ് നിർബന്ധംപിടിച്ചെന്നും 5,000 രൂപ അധികമായി അടച്ചെന്നുമാണു പൊലീസ് പറയുന്നത്. അക്രമണവുമായി ബന്ധപ്പെട്ട നിർണായക സൂചനകൾ ഈ നമ്പരുമായി ബന്ധപ്പെട്ടു ലഭിക്കുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
2014ൽ റിയാസ് നേപ്പാൾ സന്ദർശിച്ചതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് ഇയാൾ ഫോൺ വിളിച്ചതിന്റെ തെളിവുകളും ലഭ്യമായി.
2014ന് മുൻപും ശേഷവുമായി റിയാസിന്റെ ചിന്തകളിൽ എന്തുമാറ്റമാണ് ഉണ്ടായതെന്നു മനസ്സിലാക്കാനുള്ള തുമ്പായി ബൈക്ക് നമ്പർ മാറുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. 2013ൽ വായ്പയെടുത്താണ് ഇയാൾ ബൈക്ക് വാങ്ങിയത്. 2014 മാർച്ചിൽ ബൈക്കിന്റെ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നു.
അതേസമയം, അറസ്റ്റിലായവർക്കു ഭീകര സംഘടനകളുമായി നേരിട്ടു ബന്ധമുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി.
ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുടർന്ന് ഭീകരപ്രവർത്തനത്തിനിറങ്ങിയ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണു പ്രാഥമിക നിഗമനം. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ എൻഐഎ ഐജിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണു ചോദ്യം ചെയ്യുന്നത്.