Advertisment

ഹർത്താൽ ദിനത്തിലെ അഴിഞ്ഞാട്ടം: സിപിഎം ആരോപണം ദുരുദ്ദേശ്യപരം - ജമാഅത്തെ ഇസ്‌ലാമി

New Update

മലപ്പുറം: സാമൂഹിക മാധ്യമ ഹർത്താലിന്റെ മറവിൽ താനൂരിലും പരിസരങ്ങളിലും അടച്ചിട്ട കടകളടക്കം അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തതിന്റെ ഉത്തരവാദിത്വം ജമാഅത്തെ ഇസ്‌ലാമിയുടെ തലയിൽ കെട്ടിവെക്കാനുള്ള സിപിഎം തന്ത്രം പ്രബുദ്ധ ജനതയുടെ മുമ്പിൽ വിലപ്പോവുന്നതല്ലെന്നും ദുരുദ്ദേശ്യപരമാണെന്നും ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവിച്ചു.

Advertisment

ജില്ലയുടെ സാമുദായികാന്തരീക്ഷം മതരാഷ്ട്രീയ താൽപര്യങ്ങളാൽ വിഷലിപ്തമാക്കപ്പെടുമെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം ഉണർന്നു പ്രവർത്തിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. സംഘടനയുടെ ഒരു പ്രവർത്തകൻ പോലും വിധ്വംസക വർഗീയ കലാപ പ്രവർത്തനങ്ങളിൽ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാൻ കഴിയുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. കൊലയുടെയും കലാപപരമ്പരകളുടെയും പാരമ്പര്യം മാത്രമുള്ള സിപിഎം ജമാഅത്തെ ഇസ്‌ലാമിയെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.

ഹർത്താൽ അക്രമസംഭവങ്ങളിൽ ഇപ്പോൾ അറസ്റ്റുചെയ്യപ്പെട്ടവരിൽ പലരും സിപിഎം പ്രവർത്തകരോ അനുഭാവികളോ ആണെന്ന യാഥാർത്ഥ്യത്തെ ഇത്തരം വ്യാജ ആരോപണങ്ങളാൽ മറച്ചുവെക്കാൻ സിപിഎമ്മിനാവില്ല. ജില്ലാ സിപിഎം നേതാക്കൾക്ക് ഇക്കാര്യം അറിയില്ലെങ്കിൽ സിപിഎം ഏരിയാ സെക്രട്ടറി ജയനോടും താനൂർ എംഎൽഎ വി. അബ്ദുറഹ്മാനോടും അന്വേഷിക്കണമായിരുന്നു.

സിപിഎമ്മിന്റെ നാളുകളായി തുടരുന്ന മൃദുഹിന്ദുത്വ സമീപനം കൂടുതൽ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങൾ മാത്രമാണിത്. പട്ടാപ്പകൽ സാമൂഹ്യദ്രോഹികൾ അഴിഞ്ഞാടുമ്പോൾ സിപിഎം നേതൃത്വം നൽകുന്ന സർക്കാറിന്റെ പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്ന് സിപിഎം നേതൃത്വം അന്വേഷിക്കുന്നത് നന്നായിരിക്കും.

പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് സ്ഥിതിഗതികൾ വഷളാക്കിയത് എന്നത് യാഥാർത്ഥ്യമാണ്. ഹർത്താൽ ആഹ്വാനം വന്നയുടൻ തന്നെ പൊലീസ് അധികാരികളോടും രാഷ്ട്രീയ കക്ഷിനേതാക്കളോടും ജാഗ്രത കൈക്കൊള്ളാൻ ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇത്തരം ആവശ്യങ്ങളെ ചെവികൊള്ളാതിരിക്കുകയും കാര്യങ്ങൾ നിസ്സാരവൽക്കരിക്കുകയും ചെയ്തതിന്റെ കൂടി അനന്തരഫലമായാണ് അക്രമസംഭവങ്ങൾ വ്യാപിച്ചത്. ജില്ലാ പ്രസിഡണ്ട് എം.സി. നസീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ബഷീർ സ്വാഗതം പറഞ്ഞു. ഹബീബ് ജഹാൻ, മുസ്തഫാ ഹുസൈൻ, ഡോ. അബ്ദുന്നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു.

Advertisment