ഡല്‍ഹി : പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്രസർക്കാരിന് കടുത്ത വിമർശനം. കേന്ദ്ര സർക്കാർ കേസ് ഗൗരവമായല്ല കാണുന്നതെന്ന് ജസ്റ്റിസ് എൻവി രമണ കുറ്റപ്പെടുത്തി.
കേസിലെ കക്ഷികൾക്ക് ജമ്മുകശ്മീരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് എന്തുകൊണ്ട് നൽകിയില്ലെന്ന് കോടതി ചോദിച്ചു. സോളിസിറ്റർ ജനറൽ തുഷാർമേത്തയോടായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം വേണമെന്ന് കോടതി പറഞ്ഞു.
അതേസമയം ജമ്മു കശ്മീരിലെ കരുതൽ തടങ്കൽ കേസുകളൊന്നും പരിഗണിക്കില്ലെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. കേസിലെ കക്ഷികൾ വളരെ വിശദമായാണ് വാദങ്ങൾ നടത്തിയത്. അതിന് കേന്ദ്രം നൽകിയ മറുപടി തൃപ്തികരമല്ല. കേസിൽ കേന്ദ്രം ഗൗരവം കാട്ടുന്നില്ല എന്ന തോന്നൽ ഉണ്ടാക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു.