ന്യൂഡല്‍ഹി: ജനവിശ്വാസം നേടുക എന്ന ലക്ഷ്യത്തോടെ ജമ്മുകശ്മീരിലേക്കുള്ള കേന്ദ്രമന്ത്രിമാരുടെ സന്ദർശനം ഇന്ന് തുടങ്ങും. 36 കേന്ദ്രമന്ത്രിമാർ അടുത്ത അഞ്ചു ദിവസം വിവിധ ജില്ലകളിൽ സന്ദർശനം നടത്തും.
ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇതാദ്യമായാണ് കേന്ദ്രമന്ത്രിമാരുടെ സന്ദർശനം. രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, വി.മുരളീധരൻ, ഗിരിരാജ് സിംഗ് തുടങ്ങിയവർ കശ്മീർ
സന്ദർശിക്കുന്ന മന്ത്രിമാരുടെ പട്ടികയിലുണ്ട്.
ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. കശ്മീര്‍ താഴ്വരയില്‍ ആശുപത്രി, ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്‍റര്‍നെറ്റ് സേവനം കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു.