ബംഗളൂരു: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ കർണാടക മുൻ മന്ത്രിയും ഖനി വ്യവസായിയുമായ ജനാർദൻ റെഡ്ഡിയെ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇരുപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് റെഡ്ഡിയെയും സഹായി അലി ഖാനെയും ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പ് കേസിൽ നിന്നും രക്ഷിക്കാൻ മന്ത്രിയായിരിക്കെ 18 കോടി കൈപ്പറ്റി എന്നാണ് കേസ്. റെഡ്ഡി കോഴപ്പണം കൈപ്പറ്റിയെന്നതിന് തെളിവ് ലഭിച്ചതായി കർണാടക പൊലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെയാണ് റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്.
രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ബുധനാഴ്ച റെഡ്ഡിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് റെഡ്ഡി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ജാമ്യത്തിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് റെഡ്ഡിയുടെ അഭിഭാഷകന്‍റെ നീക്കം.