നിരവധി അഴിമതിക്കേസുകളാണ് ജനാര്‍ദ്ദന്‍ റെഡ്ഡിക്കെതിരെയുള്ളത്. കര്‍ണ്ണാടകയിലെ വ്യവസായിയും ശക്തമായ രാഷ്ട്രീയ സ്വാധീനവുമുള്ളയാളാണ് ജനാര്‍ദ്ദന്‍ റെഡ്ഡി. ബിഎസ് യെദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തട്ടിപ്പ് നടത്തിയ അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമസ്ഥന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ജനാര്‍ദ്ദന്‍ റെഡ്ഡിക്കെതിരെയുള്ള കേസ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റെഡ്ഡിയുടെ സഹായിക്ക് പണം കൈമാറിയതായി പൊലീസ് കണ്ടെത്തിരുന്നു.
നിക്ഷേപകരുടെ പക്കല്‍ നിന്നും 600 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹ്മദ് ഫരീദിനെതിരെ യുണ്ടായിരുന്ന കേസ്. തുടര്‍ന്ന് ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജനാര്‍ദന്‍ റെഡ്ഡി സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സയീദ് പറഞ്ഞിരുന്നു. റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാന്‍ എന്നയാള്‍ക്കാണ് സയീദ് 18 കോടി കൈമാറിയതെന്നും ശേഷം ഈ തുക രമേശ് കോത്താരി എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് നല്‍കുകയും അയാളത് 57 കിലോ സ്വര്‍ണ്ണമായി അലിഖാനെ തിരികെ ഏല്‍പ്പിച്ചുവെന്നുമായിരുന്നും സയീദിന്റെ മൊഴിയില്‍ പറയുന്നു.
ജനാര്‍ദന്‍ റെഡ്ഡിയും അലിഖാനും ഒളിവിലായിരുന്നു. റെഡ്ഡി സഹോദരന്‍മാര്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. റെഡ്ഡിയെ കേന്ദ്ര ക്രൈംബ്രാഞ്ച് ഓഫീസില്‍ പുലര്‍ച്ചെ രണ്ടര വരെ ചോദ്യം ചെയ്തതായാണ് സൂചന. ചോദ്യംചെയ്യലിനു ശേഷം കാത്തിരിപ്പു മുറിയില്‍ത്തന്നെയാണ് റെഡ്ഡി ഉറങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചോദ്യം ചെയ്യലിനായി ശനിയാഴ്ചയാണ് ജനാര്‍ദന റെഡ്ഡി ക്രൈം ബ്രാഞ്ചിനു മുന്‍പില്‍ ഹാജരായത്.
കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുള്ള ആരോപണം തള്ളി ജനാര്‍ദന റെഡ്ഡി വീഡിയോ സന്ദേശം ഇറക്കിയിരുന്നു. താന്‍ ഒളിവിലല്ല. ഈ നഗരത്തില്‍ത്തന്നെയുണ്ട്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. തന്റെ പേരിലുള്ള ആരോപണം തെളിയിക്കാനുള്ള ഒരു തെളിവുകളും പൊലീസിന്റെ പക്കലില്ല. എഫ്‌ഐആറില്‍ പോലും തന്റെ പേരില്ല. അവര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആളുകള്‍ക്കു സത്യം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ വീഡിയോ. പൊലീസില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. ഒരു രാഷ്ട്രീയ സമ്മര്‍ദത്തിനും അവര്‍ വഴങ്ങില്ലെന്നു കരുതുന്നുവെന്നും ജനാര്‍ജന്‍ റെഡ്ഡി പറഞ്ഞു.
നിക്ഷേപത്തട്ടിപ്പ് കേസിൽനിന്ന് ആംബിഡന്റ് കമ്പനിയെ ഒഴിവാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ജനാർദന റെഡ്ഡി 21 കോടി രൂപ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനോട് ആവശ്യപ്പെട്ടെന്നും ഇതിൽ രണ്ടുകോടി പണമായും 18 കോടി രൂപയുടെ 57 കിലോ സ്വർണം നൽകിയെന്നുമാണ് മൊഴി. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് കൈക്കൂലിയായി ഒരു കോടി നൽകിയതിനും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനാർദനറെഡ്ഡിക്കെതിരെ അന്വേഷണം തുടങ്ങിയത്. നിക്ഷേപത്തട്ടിപ്പ് കേസിൽ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനെ ചോദ്യംചെയ്തപ്പോഴാണ് ജനാർദനറെഡ്ഡിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാകുന്നത്.