തിരുവനന്തപുരം∙ മന്ത്രി മാത്യു ടി.തോമസ് വർഗീയവാദിയാണെന്ന് ആക്ഷേപിച്ച് വാട്സാപ് ഗ്രൂപ്പിൽ സ്വന്തം പാര്‍ട്ടിയായ ജനതാദൾ - എസിന്‍റെ സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി എംഎൽഎയുടെ പഴ്സനൽ അസിസ്റ്റന്റിന്റെ പോസ്റ്റ് . പരാമര്‍ശം വിവാദമായതോടെ പി എ യെ എംഎല്‍എ തന്‍റെ പി എ സ്ഥാനത്തു നിന്നു നീക്കി.
കെ. കൃഷ്ണൻകുട്ടിയുടെ പിഎ ആയിരുന്ന ടി.ടി. അരുണിനെയാണു നീക്കിയത്. മന്ത്രിയെ രൂക്ഷമായി ആക്ഷേപിച്ചു പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിലിട്ട പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ അരുൺ അതു നീക്കിയിരുന്നു.
മന്ത്രിക്കെതിരെ കൃഷ്ണന്‍കുട്ടി വിഭാഗത്തിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന കരുനീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുപടികൂടി കടന്നുള്ള നീക്കമായിരുന്നു അരുണ്‍ നടത്തിയത്. എന്നാല്‍ സംഭവത്തില്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതോടെ അരുണിനെ പുറത്താക്കി കൃഷ്ണന്‍കുട്ടി തലയൂരി.
അതിനു പിന്നാലെയാണ് പിഎ സ്ഥാനത്തു നിന്ന് നീക്കിയത്. അരുണിനെ ഒഴിവാക്കിയെന്ന് കെ.കൃഷ്ണൻകുട്ടി അറിയിച്ചു.സർക്കാർ ഉദ്യോഗസ്ഥനായ ആൾ ഇങ്ങനെ പോസ്റ്റിട്ടതു ശരിയല്ലെന്നു കൃഷ്ണൻകുട്ടി പ്രതികരിച്ചു. മന്ത്രിയെ ആക്ഷേപിച്ചത് സർക്കാർ ഉദ്യോഗസ്ഥനായതിനാൽ കേസിനും വകുപ്പു തല നടപടിക്കും സാധ്യതയുണ്ട്.
പാര്‍ട്ടിയില്‍ ഉടലെടുത്ത വര്‍ഗീയ ചേരിതിരിവ് ജനതാദളിന്‍റെ ഗ്രൂപ്പ് രാഷ്ട്രീയത്തെ മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്. മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ മാത്യു ടി തോമസ് മാര്‍ത്തോമാ സഭയുടെ ബിഷപ്പിനെ പ്രശ്നത്തില്‍ ഇടപെടുവിച്ചെന്ന ആരോപണം കൃഷ്ണന്‍കുട്ടി വിഭാഗത്തിനുണ്ട്. അതിനെതിരെയായിരുന്നു അരുണിന്റെ പോസ്റ്റ്.
അതേസമയം തന്റെ രാഷ്ട്രീയ വളർച്ചയ്‌ക്കോ നിലനിൽപിനോ വേണ്ടി മത–രാഷ്ട്രീയ നേതാക്കളുമായി ഏതെങ്കിലും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയോ അവരുടെ പിന്നാലെ നടക്കുകയോ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുകയോ ചെയ്യേണ്ട ഗതികേട് ഉണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രി മാത്യു ടി.തോമസിന്‍റെ പ്രതികരണം.
താൻ ഒരു വിശ്വാസിയാണ്. ക്രൈസ്തവസഭയിലെ വൈദികന്റെ മകനാണ്. മതേതരവാദി ചമയുന്നതിനായി വിശ്വാസത്തെയോ പിതാവിനെയോ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും മന്ത്രി പറഞ്ഞു .
അതേസമയം പാർട്ടിക്കുള്ളിൽ മന്ത്രിമാറ്റ ചർച്ച സജീവമാക്കി നിർത്താനാണ് കൃഷ്ണൻകുട്ടി പക്ഷത്തിന്റെ നീക്കം. കഴിഞ്ഞ നേതൃയോഗത്തിലെ തീരുമാനപ്രകാരം മന്ത്രിമാറ്റം സംബന്ധിച്ച അന്തിമതീരുമാനം അഖിലേന്ത്യാ നേതൃത്വത്തിനു വിട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ മൂന്നാം എം എല്‍ എ സികെ നാണുവിന്റെ പിന്തുണയും കൃഷ്ണന്‍കുട്ടിക്കാണ്.