ടോക്ക്യോ: ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്സിൽ സ്വർണമെഡൽ നേടിക്കൊടുത്ത ജാവലി ത്രോ താരം നീരജ് ചോപ്രയ്ക്ക് കൈനിറയെ പാരിതോഷികങ്ങൾ. ഹരിയാന പഞ്ചാബ് സർക്കാരുകളും മഹീന്ദ്രയും ബൈജൂസുമൊക്കെ നീരജിന് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു. ടോക്യോയിൽ 87.58 മീറ്റർ ദൂരെ ജാവലിൽ എറിഞ്ഞാണ് നീരജ് ചരിത്രത്തിൽ ഇടം നേടിയത്.
മെഡൽ നേടിയതിനു പിന്നാലെ സ്വന്തം സംസ്ഥാനമായ ഹരിയാനയാണ് നീരജിന് ആദ്യ പാരിതോഷികം വാഗ്ധാനം ചെയ്തത്. ആറ് കോടി രൂപയുടെ സാമ്പത്തിക പാരിതോഷികം പ്രഖ്യാപിച്ച ഹരിയാന, ഇന്ത്യൻ സൈന്യത്തിലെ ജീവനക്കാരനായ നീരജിന് ക്ലാസ് വൺ സർക്കാർ ഉദ്യോഗം വാഗ്ധാനം ചെയ്തു.
കൂടാതെ സംസ്ഥാനത്ത് എവിടെയും 50 ശതമാനം വില ഇളവിൽ ഭൂമി സ്വന്തമാക്കാനുള്ള അധികാരവും നൽകി. പിന്നാലെ ബിസിസിഐ നീരജിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. നീരജിനു മാത്രമല്ല, ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയ എല്ലാ താരങ്ങൾക്കും ബിസിസിഐയുടെ പാരിതോഷികം ഉണ്ട്.
വെള്ളിമെഡൽ ജേതാക്കളായ മീരാബായ് ചാനു, രവി കുമാർ ദഹിയ എന്നിവർക്ക് 50 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടിയ താരങ്ങൾക്ക് 25 ലക്ഷം രൂപ വീതവുമാണ് പാരിതോഷികം. ഹോക്കി ടീമിന് 1.25 കോടി രൂപയും ബിസിസിഐ നൽകും. ഹരിയാനക്ക് പിന്നാലെ പഞ്ചാബ് മണിപ്പൂർ സർക്കാരുകളും നീരജിന് പാരിതോഷികം പ്രഖ്യാപിച്ചു.
2 കോടി രൂപയാണ് പഞ്ചാബിൻ്റെ സമ്മാനം. മണിപ്പൂർ ഒരു കോടി രൂപ നൽകും. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് ഒരു കോടി രൂപ പാരിതോഷികം വാഗ്ധാനം ചെയ്തു. നീരജിന് മഹീന്ദ്ര എക്സ്‌യുവി 700 നൽകുമെന്ന് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ഒരു വർഷത്തേക്ക് സൗജന്യ യാത്രയാണ് ഇൻഡിഗോ എയർലൈൻസ് നീരജിനു വാഗ്ധാനം ചെയ്തത്. ഏറ്റവും അവസാനം ബൈജൂസ് ഗ്രൂപ്പും പാരിതോഷികം പ്രഖ്യാപിച്ചു. നീരജിന് 2 കോടി രൂപ പ്രഖ്യാപിച്ച ബൈജൂസ് മറ്റ് വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്നും അറിയിച്ചു.