ചെന്നൈ: ജയലളിതയുടെ ആശുപത്രി വീഡിയോ സംപ്രേഷണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കും. സംപ്രേഷണം ചെയ്താല്‍ ചട്ടങ്ങളുടെ ലംഘനമാകുമെന്നും കമ്മീഷന്‍ അറിയിച്ചു.
ടി.വി.വി. ദിനകരന്‍ വിഭാഗമാണ് ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ട് നിര്‍ണായകമായ രാഷ്ട്രീയനീക്കം നടത്തിയത്. മരിച്ച ശേഷമല്ല ആശുപത്രിയിലെത്തിച്ചതെന്ന് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സര്‍ക്കാരിനടക്കം അഭിമാന പോരാട്ടമായി തെരഞ്ഞെടുപ്പിന്റെ തലേന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ആര്‍.കെ നഗറില്‍ പുതിയ വെല്ലുവിളികള്‍ ഉയരുകയാണ്.
തികഞ്ഞ ബോധത്തോടെ ആശുപത്രിമുറിയില്‍ കിടന്ന് പരസഹായമില്ലാതെ ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യം പകര്‍ത്തിയ കാലയളവ് ഏതെന്ന് വ്യക്തമല്ല. ജയലളിതയുടെ ആശുപത്രിവാസം സംബന്ധിച്ച് പല അഭ്യൂഹങ്ങളാണ് രാജ്യമാകെ പരന്നത്. ഇതൊക്കെ തള്ളിക്കളയുകയാണ് ദിനകരന്‍ പക്ഷത്തിന്റെ ലക്ഷ്യം. അത്തരമൊരു വിഡിയോ ഉണ്ട് എന്ന് നേരത്തെത്തന്നെ വിവരം പുറത്തുവന്നെങ്കിലും ജയലളിതയുടെ സ്വകാര്യത മാനിച്ച് അത് പുറത്തുവിടുന്നില്ല എന്നായിരുന്നു നിലപാട്. ഈ നിലപാട് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമിട്ട് തിരുത്തുകയാണ് ദിനകരനും കൂട്ടരും.
ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പലരും തടുക്കാന്‍ ശ്രമിച്ചെന്ന് എം.എല്‍.എ വെട്രിവേല്‍. എന്നാൽ അമ്മയുടെ ദൃശ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നതിനെ ആര്‍ക്കും തടുക്കാനാവില്ല. ഇതോടെ ഇപിഎസ്- ഒപിഎസ് വിഭാഗങ്ങള്‍ പറയുന്നതെല്ലാം തെറ്റാണെന്ന് തെളിഞ്ഞതായും വെട്രിവേല്‍ പറഞ്ഞു.