ലഖ്നൗ : നടിയും സമാജ്വാദി പാർട്ടി നേതാവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. ലഖ്നൗവിൽ നടന്ന ചടങ്ങിൽ ജയപ്രദ ബിജെപി അംഗത്വം സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ റാംപൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കും. സമാജ്വാദി പാര്‍ട്ടിയുടെ അസം ഖാനാണ് റാംപൂരിൽ ജയപ്രദയുടെ എതിരാളി.
രാജ്യ സുരക്ഷയെ മുൻനിർത്തി ഭരണം നടത്തുന്ന പാർട്ടിയിൽ ചേർന്നതിൽ ഏറെ ആഹ്ലാദമെന്നായിരുന്നു ജയപ്രദ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ കഴിയുന്നത് ഏറെ അഭിമാനകരമാണെന്നും ബിജെപി അംഗത്വം സ്വീകരിച്ചു കൊണ്ട് ജയപ്രദ പറഞ്ഞു.
56 കാരിയായ ജയപ്രദ, 1994 ൽ എൻടി രാമറാവുവിന്റെ തെലുഗുദേശം പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ടിഡിപി വിട്ടു. ഇതിന് പിന്നാലെ അവര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് രണ്ടു തവണ എസ്പി ടിക്കറ്റിൽ റാം പൂര് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. 2004-ലും 2009-ലുമാണ് ജയപ്രദ രാംപുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയത്.
ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഖാന് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍സിംഗിനൊപ്പം ആർഎൽഡിയില്‍ ചേര്‍ന്നു. 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജ്നോറില് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഡോ.നേപാല്‍ സിംഗാണ് റാംപൂരിൽനിന്നും ജയിച്ചത്.