കൊച്ചി: ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. പിന്ന ശ്രീകുമാറിന്‍റെ 'രാജാവിനേക്കാൾ രാജഭക്തി' എന്ന പരാമര്‍ശം ഏറ്റെടുത്താണ് ജയശങ്കറിന്‍റെ പരിഹാസം. നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് കിട്ടില്ല, അടുപ്പിൽ തീ പുകയില്ലെന്ന് പിണറായി സര്‍ക്കാരിന് ബോധ്യമായെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനത്തില്‍ കുറിച്ചിട്ടുണ്ട്.
ജയശങ്കറിന്‍റെ കുറിപ്പ്
ശബരിമല ക്ഷേത്രത്തിൽ യുവതികളെ നിർബാധം പ്രവേശിപ്പിക്കണം, സുപ്രീംകോടതി വിധി അപ്പാടെ നടപ്പാക്കണം, നവോത്ഥാന മൂല്യങ്ങൾ മങ്ങാതെ മായാതെ നിലനിർത്താൻ സർക്കാരിനു ബാധ്യതയുണ്ട് എന്നു പറഞ്ഞ പുന്നല ശ്രീകുമാർ ദേവസ്വം മന്ത്രി രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്നു എന്നൊരു കുത്തുവാക്കും പറഞ്ഞു.
ഇതൊന്നും കേട്ടാൽ പ്രകോപിതനാകുന്നയാളല്ല, സഖാവ് കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം ദേവസ്വം മന്ത്രി മാത്രമല്ല സഹകരണ മന്ത്രി കൂടിയാണ്. തന്ത്രിയോടും മേൽശാന്തിയോടും സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള ആളാണ്.
അതുകൊണ്ട് പുന്നലയുടെ വാക്കിന് പുല്ലുവിലയാണ്. ആക്ടിവിസ്റ്റുകളെ ശബരിമല കയറ്റുന്ന പ്രശ്നമില്ല. (മലയാറ്റൂർ മല കയറാൻ തടസമില്ല). നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് കിട്ടില്ല, അടുപ്പിൽ തീ പുകയില്ല.