ജിദ്ദ: നാട്ടിൽ ചികിത്സയിലായിരിക്കേ നിര്യാതനായ മലപ്പുറം ജില്ലാ കെ എം സി സി പ്രവർത്തക സമിതി അംഗവും ജിദ്ദ - പൊന്നാനി മണ്ഡലം കെ എം സി സി പ്രസിഡന്റുമായ പൊന്നാനി, പാലപ്പെട്ടി സ്വദേശിയുമായ ഇസ്സുദ്ധീൻ തങ്ങളുടെ പേരിൽ നാളെ (വെള്ളിയാഴ്ച) ജിദ്ദയിൽ വെച്ച് മയ്യിത്ത് നിസ്കാരവും, ഓൺലൈനായി പ്രാർത്ഥന സദസും സംഘടിപ്പിക്കുമെന്നു ജില്ല കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഷറഫിയ്യയിലെ ഇമ്പാല ഗാർഡൻ, കെ എം സി സി ഓഫീസ് എന്നിവിടങ്ങളിൽ വെച്ച് ഇഷാ നിസ്കാരത്തിന് ശേഷവുമായിരിക്കും പരിപാടി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും നിസ്കാരവും പ്രാർത്ഥനാ സംഗമവും.
പന്ത്രണ്ട് വർഷത്തോളം ജില്ല പ്രവർത്തക സമിതി അംഗവും നിലവിൽ ദീർഘകാലമായി ജിദ്ദ - പൊന്നാനി മണ്ഡലം കെ എം സി സി പ്രസിഡന്റുമായ പാലപ്പെട്ടി താജിന് സമീപം താമസിക്കുന്ന കരുമത്തിപ്പറമ്പിൽ ഇസ്സുദീൻ തങ്ങൾ (46) വ്യാഴാഴ്ചയാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പരേതനായ ഹംസ മൗലവി - ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷമീമ. മക്കള്‍: ഹിബ ഫാത്തിമ, മുഅതസിം, തന്‍സീഹ്. സഹോദരങ്ങള്‍: ഷറഫുദ്ധീന്‍, ഹുസൈന്‍ ഷംസുദ്ദീന്‍, ആയിഷ, റുഖിയ.
ഇസ്സുദ്ധീൻ തങ്ങളുടെ നിര്യാണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ എം സി സിയും നിരവധി സന്നദ്ധ സംഘടനകളും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സംഘടനാ പ്രവർത്തന രംഗത്ത് ഒന്നര പതിറ്റാണ്ട് നിസ്വാർത്ഥ സേവനം കാഴ്ച വെച്ച ഇസ്സുദീൻ തങ്ങളുടെ വിയോഗം പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് കെ എം സി സി പ്രവർത്തകർ പറഞ്ഞു.
ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് കർമനിരതനായിരുന്ന ഇസ്സുദ്ധീൻ തങ്ങൾ ഒടുവിൽ കെ എം സി സി സുരക്ഷാ സ്‌കീം പ്രചാരണ കാമ്പയിൻ വിജയിപ്പിക്കുന്നതിൽ വ്യാപൃതനായിരി ക്കെയാണ് ഒന്നര മാസം മുമ്പ് നാട്ടിൽ പോയതെന്ന് ജില്ല പ്രസിഡന്റ് ഗഫൂർ പട്ടിക്കാടും ജനറൽ സെക്രട്ടറി ഹബീബ് കല്ലനും അനുശോചന കുറിപ്പിൽ അനുസ്മരിച്ചു.
അതുപോലെ, ഹജ്ജ് കാലത്തെ സേവനം പോലുള്ള പൊതു കാര്യങ്ങളിൽ നിറസാന്നിധ്യവും ആവേശം ജനിപ്പിക്കുന്ന പ്രവർത്തനവുമായിരുന്നു ഇസ്സുദ്ധീൻ തങ്ങൾ കാഴ്ചവെച്ചിരുന്നതെന്ന് സാമൂഹ്യ പ്രവർത്തകർ അനുസ്മരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഇസ്സുദ്ധീൻ മഹാമാരിയുടെ വേളയിൽ ആശ്വാസ പ്രവർത്തനങ്ങളിൽ ഓടി നടക്കവേയാണ് നാട്ടിലേക്കു പോയത്. നാട്ടിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കെയാണ് അസുഖ ബാധിതനാവുകയായിരുന്നു.