ജിദ്ദ: പ്രവാസികളുടെ യാഥാർഥ്യ പ്രശ്നങ്ങളെ വിസ്മയിച്ച ബജറ്റാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപൽ അവതരിപ്പിച്ചതെന്നു ഒഐസിസി ജിദ്ദ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ പറഞ്ഞു.
കേരളത്തിന്റെ "നട്ടെല്ലെന്നു നായികയ്ക്ക് നാൽപതു വട്ടം" പറയുന്നവർക്ക് തുടർ ഭരണം കിട്ടിയിട്ടും പ്രവാസികളെ ബജറ്റിലൂടെ പാടെ അവഗണിച്ചതു പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
14,32,736 പേർ ഈ കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ അകപ്പെട്ടു കേരളത്തിൽ എത്തിയതായി ബജറ്റ് പറയുന്നു. എന്നാൽ അവർക്കും മുൻ പ്രവാസികൾക്കുമായി ആകെ 170 കോടിയാണ് വകയിരുത്തിരിക്കുന്നത്.
അതായതു പ്രവാസി ആളോഹരി വിഹിതം 11 രൂപയാണ് കിട്ടുക ഇത് പ്രവാസിക്ക് അവഹേളിക്കുന്നതിനു തുല്യമാണെന്ന് മുനീർ പറഞ്ഞു. ബാങ്കുകളുമായി സഹകരിച്ച് 1000 കോടി രൂപയുടെ വായ്‌പ്പ പ്രവാസികൾക്ക് ലഭ്യമാക്കുമെന്നും, ഇതിനു പലിശ സഹായമായി 25 കോടി രൂപ വകയിരുത്തിയതായും ബജറ്റിൽ പറയുന്നു.
ഇത് പ്രാവർത്തികമായാൽ 2.5 ശതമാനം പലിശ ഇളവ് ലഭിക്കുമെന്നാണ് കരുതുന്നത്. മുൻപു ഈ പദ്ധതിയിൽ എത്ര പ്രവാസികൾക്കാണ് ആനുകൂല്യം ലഭിച്ചത്, മുൻകാല അനുഭവങ്ങൾ വെച്ച് ഇതിന്റെ പ്രായോഗികത വലിയ ചോദ്യ ചിഹ്നമാണ്. ബാങ്കുകളുടെ സഹകരണം വേണ്ട വിധത്തിൽ ലഭിക്കുന്നില്ല. ഇത്തരം വിഷയങ്ങൾ ഒന്നും വേണ്ട വിധത്തിൽ ബജറ്റ് പരിഗണിച്ചില്ല.
ഏകദേശം 10 ലക്ഷത്തിൽ അധികം പേര് ജോലി നഷ്ടപെട്ടു, തിരിച്ചു പോകാനാവാതെയും ഉണ്ട്. മലപ്പുറം ജില്ലയിൽ മാത്രം 2 ലക്ഷത്തിലധികം അവധിയിലെത്തിയ പ്രവാസികൾ മടങ്ങി പോകുവാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്.
അവർക്കു തിരിച്ചു പോകുവാൻ സർക്കാർ - പ്രവാസി വകുപ്പ് മുൻകൈ എടുക്കണം. ചുരുങ്ങിയ പക്ഷം വാകിസിന് കിട്ടിയവർക്കെങ്കിലും ഒരു സംവിധനം ഉണ്ടാകണമെന്ന് ജിദ്ദ ഒഐസിസി ആവിശ്യപ്പെട്ടു.
പ്രവാസികളുടെ ക്ഷേമത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് നാമ മാത്രമാണെന്നും കൂടുതൽ വിഹിതം അനുവദിക്കണമെന്നും മുനീർ വാർത്ത കുറിപ്പിൽ പറഞ്ഞു.