ന്യൂഡൽഹി: ജെസിക്ക ലാൽ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിക്കു മാപ്പു നൽകാൻ തയാറാണെന്നു ജസീക്കയുടെ സഹോദരി.
പ്രതിയായ മനു ശർമയ്ക്കു ശിക്ഷ വിധിച്ചതോടെ താൻ ആ വിഷയം അവസാനിപ്പിച്ചെന്നും മനുവിനെ ജയിൽ മോചിതനാക്കുന്നതിനെ എതിർക്കില്ലെന്നും സബ്രിന ലാൽ പറഞ്ഞു.
മനു ശർമ 12 വർഷമായി കഴിയുന്ന തിഹാർ ജയിലിലെ വെൽഫെയർ ഓഫീസർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി സബ്രിന കത്തെഴുതി.
ജയിൽവാസം കൊണ്ട് മനുവിനു മനംമാറ്റമുണ്ടായതായാണു താൻ മനസിലാക്കുന്നതെന്നും മനുവിനെ ജയിൽ മോചിതനാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും മാർച്ച് അഞ്ചിനെഴുതിയ കത്തിൽ സബ്രീന പറയുന്നു.
15 വർഷങ്ങളായി തുറന്ന ജയിലിൽ കഴിയുന്ന മനു ശർമ തന്നെ നേരത്തേ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു.
1999 എപ്രിൽ 29നാണ് ജെസീക്ക ലാൽ വെടിയേറ്റ് മരിച്ചത്. തെക്കൻ ഡൽഹിയിലെ ഒരു റെസ്റോറന്റിൽ സ്വകാര്യ പാർട്ടിക്കിടെയാണ് ജെസിക്ക ലാൽ കൊല്ലപ്പെട്ടത്.
റസ്റ്റോന്റിൽ മദ്യം വിളന്പുകയായിരുന്ന ജെസിക്കയെ, പാർട്ടിക്കിടെ മദ്യം ചോദിച്ചപ്പോൾ നൽകാത്തതിന്റെ ദേഷ്യത്തിൽ മനു പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. കോണ്ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന വിനോദ് ശർമയുടെ മകനാണ് മനു.
കേസിൽ ശിക്ഷയ്ക്കൊപ്പം ജെസിക്കയുടെ കുടുംബത്തിനു വിധിച്ച നഷ്ടപരിഹാരത്തുക സ്വീകരിക്കാൻ ഇപ്പോൾ നാൽപ്പത്തൊന്പതുകാരിയായ സബ്രിന വിസമ്മതിച്ചിരുന്നു.