ഡല്‍ഹി: ലൈംഗിക വിഡിയോ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആവർത്തിച്ച് രാജിവച്ച മന്ത്രി രമേശ് ജാർക്കിഹോളി. തന്റെ രാഷ്ട്രീയ ഭാവിയും പ്രതിഛായയും തകർക്കാനുള്ള നീക്കമാണിതെന്നും വിഡിയോയിലുള്ള വ്യക്തി താനല്ലെന്നും കണ്ണീരണിഞ്ഞു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
20 കോടി രൂപ ചെലവിട്ടാണു വ്യാജ സിഡി ചമച്ചിരിക്കുന്നതെന്നും യശ്വന്തപുരയിലും ഹുളിമാവിലുമാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നതെന്നും ജാർക്കിഹോളി ആരോപിച്ചു. സിഡിയിൽ ഉൾപ്പെട്ട യുവതിക്ക് 5 കോടി രൂപയും വിദേശ രാജ്യങ്ങളിൽ 2 ഫ്ലാറ്റുകളും നൽകിയതായാണു വിവരം. കുറ്റക്കാരായവരെ ജയിലിലടയ്ക്കും വരെ അടങ്ങിയിരിക്കില്ല. ഈ വിഷയം സർക്കാരിനെ വെട്ടിലാക്കാതിരിക്കാനാണ് സ്വമേധയാ രാജിവച്ചത്.
ജാർക്കിഹോളിയുടേതെന്ന് ആരോപണമുള്ള അശ്ലീല ദൃശ്യങ്ങൾ സാമൂഹിക പ്രവർത്തകനായ ദിനേഷ് കല്ലഹള്ളി പുറത്തുവിട്ടതിനെ തുടർന്ന് കഴിഞ്ഞ മൂന്നിനാണ് ജാർക്കിഹോളി രാജിവച്ചത്. തനിക്കൊപ്പം നിന്ന കുടുംബാംഗങ്ങൾക്കും മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമിക്കും ജാർക്കിഹോളി നന്ദി പറഞ്ഞു.
സിഡി പുറത്തുവിടുന്നതിന് 26 മണിക്കൂർ മുൻപും മുന്നറിയിപ്പു ലഭിച്ചിരുന്നു. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് നിസ്സാരമായി തള്ളിയത്. ഇതിനു പിന്നിൽ പ്രവർത്തിച്ച നേതാവ് ആരാണെന്ന് അറിയാമെങ്കിലും ഇപ്പോൾ അധികമൊന്നും വെളിപ്പെടുത്താനാകില്ലെന്നു അദ്ദേഹം പറഞ്ഞു.