ജിദ്ദ: ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളുടെ ഔട്ട് ഏജൻസിയായ വി എഫ് എസിലെ ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന സർവീസ് സംഘം ദക്ഷിണ സൗദി നഗരമായ ജീസാനിൽ പര്യടനം നടത്തും.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിനിടയിൽ പ്രദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന് പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾ സംഘം നിർവഹിച്ചു കൊടുക്കും.
സെപ്തംബർ ഇരുപത്തിയഞ്ചു മുതൽ ഇരുപത്തിയൊമ്പതു വരെയുള്ള ദിവസങ്ങളിലാണ് വി എഫ് എസ് സംഘ ത്തിന്റെ ജീസാനിലെ പര്യടനം. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചതാണ് ഇക്കാര്യം.
ജീസാനിലെ അൽസാഹിൽ ഏരിയയിൽ കിംഗ് ഫഹദ് റോഡിൽ തുറമുഖത്തിനു സമീപമുള്ള അൽഹയാത്ത് ഹോട്ടലിലായിരിക്കും സംഘം ക്യാമ്പ് ചെയ്യുക. രാവിലെ ഒമ്പത് മുതൽ ഉച്ച തിരിഞ്ഞു മൂന്നു വരെയായിരിക്കും പ്രവർത്തനം.
ജീസാനിലെയും പരിസരങ്ങളിലെയും ഇന്ത്യൻ പൗരന്മാർക്കായി പാസ്പോർട്ട് പുതുക്കൽ, പവർ ഓഫ് അറ്റോർണി ഒഴികെയുള്ള മറ്റു അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവയാണ് സംഘം നിർവഹിക്കുക.
ഇതിനായി സംഘത്തെ സന്ദർശിക്കാനുദ്യേശിക്കുന്നവർ മുൻകൂട്ടി അപ്പോയിന്റ്മെൻറ് കരസ്ഥമാക്കിയിരിക്കണം. അപ്പോയ്മെൻറ് ലഭിക്കാത്തവർക്ക് സേവനം ലഭിക്കുന്നതല്ല. https://online.vfsglobal.com/Global-Appointment/Account/RegisteredLogin എന്ന ലിങ്കിലൂടെ അപ്പോയ്ന്റ്മെന്റ് കരസ്ഥമാക്കാം.
മുൻകൂട്ടി ഓൺലൈൻ മുഖേനയുള്ള അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ട്, പാസ്പോർട്ട്, ഇഖാമ എന്നിവയുടെ കോപ്പികാൾ എന്നിവയുമായാണ് വി എഫ് എസ് സംഘത്തെ സന്ദർശിക്കേണ്ടത്.
അതേസമയം, അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ പ്രയാസം നേരിടുന്നവർക്ക് പാസ്പോർട് അപേക്ഷകൾ സമർപ്പിക്കുന്ന മുഹമ്മദിയ്യ ബ്രാഞ്ചിൽ നേരിട്ട് ചെല്ലാമെന്നും വി എഫ് എസ് ടീമിന്റെ ജിസാൻ സന്ദർശനം പ്രസിദ്ധപ്പെടുത്തവേ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
സെപ്തംബർ 18, 19, 25, 26 തീയതികളിൽ കാലത്ത് ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ അപ്പോയ്ന്റ്മെന്റ് ഇല്ലാത്തവർക്കും വി എഫ് എസ് സംഘത്തെ സന്ദർശിക്കാം.
കൊറോണാ പ്രതിസന്ധി മൂലം നിർത്തലായിരുന്ന ജിദ്ദയ്ക്ക് പുറത്തുള്ള കോൺസുലർ പര്യടനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് വി എസ് എസ് ടീമിന്റെ ജിസാൻ സന്ദർശനം. സേവനം ജിസാൻ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് മാത്രമായിരിക്കും.