കോട്ടയം: മറിയപ്പള്ളിയിൽ കണ്ടെത്തിയ അസ്ഥികൂടം കുടവച്ചൂർ സ്വാമിക്കല്ല് വെളുത്തേടത്തു ചിറയിൽ ജിഷ്ണുവിന്റെതാണെന്ന നിഗനമത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
‘‘എന്റെ മകന്റെ ജീൻസ് അല്ല ഇത്’’ മൊഴി നൽകാൻ എത്തിയ ജിഷ്ണുവിന്റെ അമ്മയുടെ ശബ്ദം ഇടറി. മൃതദേഹാവശിഷ്ടങ്ങൾക്കു സമീപം ഉണ്ടായിരുന്ന ഷർട്ടിന്റെ അവശിഷ്ടങ്ങൾ, ജീൻസ്, അടിവസ്ത്രം, ബെൽറ്റ്, ചെരിപ്പ്, മൊബൈൽ ഫോൺ എന്നിവയാണ് ഇരുവർക്കും പൊലീസ് കാണിച്ചു കൊടുത്തത്.
ജിഷ്ണുവിന്റെ ജീൻസ് പതിവായി അലക്കിയിരുന്നത് താനാണെന്നും ഈ നിറമുള്ള ജീൻസ് ജിഷ്ണു ഉപയോഗിച്ചിരുന്നില്ലെന്നും അമ്മ പൊലീസിനോടു പറഞ്ഞു. എന്നാൽ ഷർട്ട് കാണിച്ചപ്പോൾ അതുപോലെ ഒന്ന് ഉണ്ടായിരുന്നതായി ശോഭന ഓർമിച്ചു. സ്ഥലത്തു നിന്നു ലഭിച്ച മൊബൈൽ ഫോൺ കാണിച്ചപ്പോൾ ഏറെ നേരം നോക്കി നിന്ന ശേഷം ഇത്തരം ഫോൺ ജിഷ്ണു ഉപയോഗിച്ചിരുന്നെന്നു ശോഭന നിറകണ്ണുകളോടെ പറഞ്ഞു. എന്നാൽ സ്മാർട് ഫോണിൽ വോൾപേപ്പറായി വച്ചിരുന്ന ചിത്രം ജിഷ്ണു ഉപയോഗിക്കാൻ സാധ്യതയില്ലെന്നും പറഞ്ഞു.
ജിഷ്ണുവിന്റെ അച്ഛൻ ഹരിദാസിനെയും അമ്മ ശോഭനയെയും മൊഴി എടുക്കുന്നതിനായാണ് ഇന്നലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. മൂന്നാഴ്ചയിലേറെ മണ്ണിൽ കിടന്നതിനാൽ ജീൻസിന്റെ സ്വാഭാവിക നിറം നഷ്ടമായിട്ടുണ്ടാകാമെന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ബിൻസ് ജോസഫ് പറഞ്ഞു. ഇതാകാം ശോഭനയുടെ സംശയത്തിനു കാരണം. കഴിഞ്ഞ 26ന് ആണ് മറിയപ്പള്ളിയിലെ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയത്.