തൃശൂർ: എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിച്ച് ഏജന്റ് മുങ്ങി. വ്യാജ വിസയും ടിക്കറ്റും അയച്ചു നല്‍കി ഒരാളില്‍ നിന്നും വാങ്ങിയത് എണ്‍പതിനായിരം രൂപയാണ്. തട്ടിപ്പിനിരയായത് 24 പേരാണെന്നാണ് റിപ്പോര്‍ട്ട്.
നെടുന്പാശേരിയില്‍ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാര്‍ഥികളറിഞ്ഞത്. ഒരുമാസം മുന്പ് എത്യോപ്യയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് ഷംഷു ദില്ലിയിലുള്ള എയര്‍ ലിങ് എന്ന ഏജന്‍സിയെ വിളിക്കുന്നത്.
എണ്‍പതിനായിരം രൂപയ്ക്ക് എത്യോപ്യയില്‍ ഡ്രൈവര്‍, പെയിന്‍റര്‍ ജോലിക്ക് കയറ്റി അയക്കാമെന്നായിരുന്നു മലയാളിയായ ഷെമീന്‍ ഷെയ്ക്ക് എന്ന് പരിചയപ്പെടുത്തിയാള്‍ പറഞ്ഞത്.
50000 രൂപ അഡ്വാന്‍സ് നല്‍കിയപ്പോള്‍ വിസയെന്ന് പറഞ്ഞ് ഒരു പേപ്പര്‍ അയച്ചു നല്‍കി. കഴിഞ്ഞയാഴ്ച ടിക്കറ്റിന്‍റെ കോപ്പിയും അയച്ചു നല്‍കിയതോടെ ബാക്കി തുകയും നല്‍കി. നെടുന്പാശേരി വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് എത്യോപ്യയിലേക്കുമുള്ള ടിക്കറ്റിന്‍റെ കോപ്പിയാണ് നല്‍കിയത്. വിമാനത്താവളത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.