ചവറ : അവിനാശിയിൽ കഴിഞ്ഞ വർഷം മാർച്ച് 31ന് ഉണ്ടായ അപകടത്തിന്റെ അവശതയിൽ നിന്ന് ജോബി ഇപ്പോഴും മുക്തനായിട്ടില്ല. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ കെഎസ്ആർടിസിയിലെ സഹപ്രവർത്തകരടക്കം 19 പേർ മരിച്ച വിവരം അറിഞ്ഞതു മുതൽ വല്ലാത്ത വിഷമത്തിലാണ് ജോബി.
കെഎസ്ആർടിസി വാടകയ്ക്കെടുത്ത സ്കാനിയ ബസ് പത്തനംതിട്ടയിൽ നിന്നു ബെംഗളൂരുവിലേക്ക് പോകവേയാണ് ജോബി കണ്ടക്ടറായ ബസ് കഴിഞ്ഞ മാർച്ച് 31ന് അവിനാശി മംഗൽ റോഡ് മേൽപാലത്തിൽ നിന്നു താഴേക്ക് പതിച്ചത്.
അപകടത്തിൽ ജോബി അടക്കം 22 പേർക്കു പരുക്കേറ്റിരുന്നു. ഡ്രൈവർക്കും കണ്ടക്ടർക്കുമായിരുന്നു ഗുരുതര പരുക്ക്. നട്ടെല്ലിനും കൈകാലുകൾക്കും പരുക്കേറ്റ ജോബി ചവറ കുളങ്ങര ഭാഗത്തെ ഇഞ്ചക്കലോഡിൽ വീട്ടിൽ വിശ്രമത്തിലാണ്. കണ്ടക്ടർ ജോലി തുടരാൻ സാധിക്കാത്ത ശാരീരികാവസ്ഥയിൽ കെഎസ്ആർടിസിയിൽ മറ്റെന്തെങ്കിലും ജോലിയിൽ നിയോഗിക്കുമെന്ന പ്രതീക്ഷയിലാണ്.
പത്തനംതിട്ടയിൽ നിന്നുള്ള സർവീസും, കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട എറണാകുളത്ത് നിന്നുള്ള സർവീസും ബെംഗളുരുവിൽ ഒരേ സ്ഥലത്താണ് പാർക്ക് ചെയ്യാറുള്ളത്. മരിച്ച ഡ്രൈവർ ഗിരീഷും കണ്ടക്ടർ ബൈജുവും ഏറെ സൗഹൃദത്തിലായിരുന്നു ജോബി.