കോഴിക്കോട്: ഇന്ന് രാവിലെ 4.50നയിരുന്നു കോഴിക്കോട് ജില്ലാ ജയിലിൽ കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയുടെ ആത്മഹത്യാശ്രമം. ഇതിനുമുമ്പും ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
അഞ്ച് സഹതടവുകാർക്കൊപ്പമാണ് ജോളി ജയിലിൽ കഴിയുന്നത്. ആത്മഹത്യ പ്രവണതയുണ്ടെന്നും അതിനാൽ ശ്രദ്ധിക്കണമെന്നുമുള്ള ജയിൽ അധികൃതരുടെ നിർദ്ദേശ പ്രകാരം സഹതടവുകാരുടെ നിരീക്ഷണത്തിലായിരുന്നു ജോളി.
കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന് പുതച്ചുമൂടി കിടന്ന ജോളിയെ കണ്ട സഹതടവുകാർ ജയിൽ ജീവനക്കാരെ വിവരമറിയിക്കുയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും ജോളിയെ മാറ്റി.
കുപ്പിച്ചില്ലുപയോഗിച്ച് കൈ മുറിച്ചെന്നായിരുന്നു ജോളിയുടെ മൊഴി. തുടർന്ന് മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ജോളിയെ പരിശോധിച്ചു. ഇദ്ദേഹമാണ് ജോളിക്ക് വിഷാദ രോഗമുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. ആത്മഹത്യാ ശ്രമത്തിനു പിന്നിൽ വിശാദരോഗമാകാം കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.
മുറിവിന് പൂജ്യം ദശാംശം അഞ്ച് സെന്റി മീറ്റർ ആഴമുണ്ടെന്നും മെഡിക്കൽ കോളജ് അഡീഷണൽ സൂപ്രണ്ട് സുനിൽ കുമാർ വ്യക്തമാക്കി. അപകടനില തരണം ചെയ്തു. രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരമേഖല ജയിൽ ഡി ഐ ജി വിനോദ് കുമാറിനെ ചുമതലപ്പെടുത്തി.