കോഴിക്കോട് : കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് വീണ്ടും രഹസ്യ മൊഴിയെടുപ്പ്. മുഖ്യപ്രതി ജോളിയുടെ സഹോദരങ്ങളായ ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴി (164)യാണ് രേഖപ്പെടുത്തിയത്.
മറ്റൊരു സഹോദരൻ നോബിൾ, സഹോദരി ഭർത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി - 4 ആണ് ഇവരുടെ രഹസ്യമൊഴിയെടുക്കുക.
അതേസമയം ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസന്റെ രഹസ്യമൊഴിയും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇതിനായി പൊലീസ് അപേക്ഷ സമർപ്പിക്കും.
നേരത്തെ കൂടത്തായി കൊലപാതകക്കേസിൽ റീപോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താനായിരുന്നില്ല. കേരള ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.