കോഴിക്കോട് : മനോരോഗ വിദഗ്ധനെ കാണണമെന്നു വാശിപിടിച്ചു ജോളി ജോസഫ്. കുരുക്ക് മുറുകിയെന്ന് ഉറപ്പായപ്പോള്‍ രക്ഷപ്പെടാനുള്ള പഴുത് തേടുകയാണു ജോളിയെന്ന് പൊലീസ് പറയുന്നു. ഇതിന് അഭിഭാഷകന്റെ ഉപദേശം കൂടിയുണ്ടെന്ന് സംശയമുണ്ട്.
തനിക്ക് പ്രയാസങ്ങളൊന്നുമില്ലെന്നാണ് ജഡ്ജിയോട് ജോളി ആവര്‍ത്തിക്കുന്നത്. എന്നാല്‍ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളോട് പലപ്പോഴും നിസഹകരണമാണു ശൈലി. ഇത് ബോധപൂര്‍വമാണോ എന്ന സംശയമാണു പൊലീസിനുള്ളത്.
കടുത്ത മാനസിക സമ്മർദം, ഉറങ്ങാനാകുന്നില്ല, ഓര്‍മക്കുറവ് വല്ലാതെയുണ്ട് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു മനോരോഗ വിദഗ്ധനെ കാണണമെന്നു ജോളി വാശിപിടിക്കുന്നത് .
സിലി വധക്കേസിലും മാത്യു മഞ്ചാടിയിലിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലും പലതവണ അന്വേഷണസംഘത്തോട് ആവശ്യമറിയിച്ചു. ഉദ്യോഗസ്ഥര്‍ കാര്യമായെടുത്തില്ല. നാലാമത്തെ കേസില്‍ കസ്റ്റഡി കഴിഞ്ഞ് കഴിഞ്ഞദിവസം ജയിലില്‍ മടങ്ങിയെത്തുമ്പോള്‍ ജോളി വീണ്ടും ആവശ്യമറിയിച്ചു.
ജയിലില്‍ പതിവായെത്തുന്ന ഡോക്ടറെയോ കൗണ്‍സിലറെയോ കണ്ടാല്‍ തീരുന്ന പ്രശ്നങ്ങളല്ല തനിക്കുള്ളതെന്നും ജോളി വാദിക്കുന്നു. ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും നിലപാട്.