കോഴിക്കോട് : അധ്യാപക പരിശീലനത്തിനെന്ന പേരില്‍ പതിനൊന്ന് തവണ ചെന്നൈയിലും കോയമ്പത്തൂരിലും താമസിച്ചിരുന്നതായി കൂടത്തായി കൊലക്കേസ് പ്രതി ജോളി. വ്യത്യസ്ത സമയങ്ങളിലായി സുഹൃത്തായ അധ്യാപകനും ബന്ധു എം.എസ്.മാത്യുവും കൂടെയുണ്ടായിരുന്നു.
പതിനൊന്ന് തവണത്തെ യാത്രയില്‍ രണ്ട് വട്ടം ചെന്നൈയിലെ സുഹൃത്തായ അധ്യാപകന്‍ കൂടെയുണ്ടായിരുന്നു. രണ്ട് തവണ ബന്ധുകൂടിയായ എം.എസ്.മാത്യുവും ജോളിക്കൊപ്പം യാത്ര ചെയ്തു. രണ്ട് ദിവസത്തെ പരിശീലനം രണ്ട് ദിവസത്തെ യാത്രയെന്ന മട്ടിലായിരുന്നു കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കുമുള്ള സഞ്ചാരം. സ്ഥലം കാണുന്നതിനും വസ്ത്രവും സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നാണ് ജോളിയുടെ മൊഴി.
സ്ഥലം കാണുകയും വസ്ത്രം വാങ്ങുകയുമായിരുന്നു യാത്രയുടെ ലക്ഷ്യമെന്നാണ് ജോളിയുടെ മൊഴി. എന്‍ഐടി അധ്യാപികയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് യാത്രയെന്നായിരുന്നു ജോളി കുടുംബാംഗങ്ങളെ ധരിപ്പിച്ചിരുന്നത്. ക്ലാസിന്റെ തിരക്കിലാകുമെന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഫോണില്‍ വിളിക്കുന്നതിനും ബന്ധുക്കള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.
ജോളിക്കൊപ്പം കോയമ്പത്തൂരിലെ യാത്ര എം.എസ്.മാത്യുവും സമ്മതിച്ചു. ഇതിനുപുറമെയാണ് സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഊട്ടിയിലും, കൊടൈക്കനാലിലുമുള്‍പ്പെടെ ജോളി എത്തിയിരുന്നത്.