കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന് നിര്‍ദേശം. നാളെ വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജരാകണമെന്ന് വീട്ടിലെത്തി പൊലീസ് ഷാജുവിനെ അറിയിച്ചു.
മുൻപ് പലതവണ ഷാജുവിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൊലപാതകങ്ങളിൽ ഷാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെയും ലഭിച്ചില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറിയിച്ചത്.
ഇതിനിടെ, കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി സിലിയെ വകവരുത്താൻ മുമ്പും ശ്രമിച്ചതായി അന്വേഷണ സംഘത്തിന് വ്യക്തമായി. അന്നമ്മയുടെ കൊലപാതകത്തിൽ ജോളിയുടെ പങ്കിനെ സംബന്ധിച്ച് മരിച്ച റോയിക്ക് സംശയം ഉണ്ടായിരുന്നു.
ചോദ്യംചെയ്യലിനെ ആദ്യഘട്ടത്തിൽ ജോളി പ്രതിരോധിച്ചത് അഭിഭാഷകന്റെ ഉപദേശപ്രകാരം ആയിരുന്നുവെന്നും അന്വേഷണ സംഘത്തലവൻ കെ ജി സൈമൺ പറഞ്ഞു.