ജോഡൻ ഹെൻഡേഴ്‌സണ് ഫുട്‍ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ പ്ലേയർ ഓഫ് ദ് ഇയർ പുരസ്‌കാരം. ഇംഗ്ലീഷ് മാധ്യമങ്ങളിലെയും വാർത്ത ഏജന്സികളിലെയും ഫുട്‍ബോൾ എഴുത്തുകാരുടെയും മാധ്യമപ്രവർത്തകരുടെയും സംഘടനയാണ് ഫുട്‍ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ.
വോട്ടിങ്ങിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. ലിവർപൂളിലെ സഹതാരങ്ങളായ വെർജിൽ വാൻ ഡൈക്, സാദിയോ മാനേ, മോ സലാ, മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ബ്രൂയ്ൻ, യുണൈറ്റഡ് താരം മാർക്കസ് രാഷ്‌ഫോഡ് എന്നിവരെ പിന്തള്ളിയാണ് ഹെൻഡേഴ്‌സൺ വിജയിയാവുന്നത്. പ്രീമിയർ ലീഗിലെ മികച്ച സീസണും തുടരെ തുടരെയുള്ള കിരീടനേട്ടങ്ങളുമാണ് ഹെൻഡേഴ്‌സനെ തുണച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവ നേടിയ ലിവർപൂൾ ടീമിനെ നയിച്ചത് ഹെൻഡേഴ്‌സണാണ്.
"എനിക്ക് വോട്ട് ചെയ്തവർക്കും ഫുട്‍ബോൾ റൈറ്റേഴ്‌സ് അസോസിയേഷന് പൊതുവിലും എന്റെ നന്ദി അറിയിക്കുന്നു. മുൻപ് നേടിയിട്ടുള്ളത് ആരൊക്കെയാണ് എന്ന് നോക്കിയാൽ തന്നെ എത്ര വലയ പുരസ്കാരമാണ് ഇതെന്ന് നിങ്ങൾക്ക് അറിയാം. അതിൽ സ്റ്റീവൻ ജെറാഡ്, ലൂയിസ് സുവാരസ്, മോ സലാ എന്നിവരോടൊപ്പം കളിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്," പുരസ്‌കാരത്തിന് നന്ദി അറിയിച്ചുകൊണ്ട് ഹെൻഡേഴ്‌സൺ പറഞ്ഞു.