കൊച്ചി: എറണാകളും ജനറൽ ആശുപത്രിയിൽ ആദ്യം കോവിഡ് വാക്സീൻ സ്വീകരിച്ചത് പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. വാക്സീൻ സ്വീകരിച്ചത് സുഖകരമായ അനുഭവമായെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യമായി വാക്സീൻ സ്വീകരിച്ച ശേഷമായിരുന്നു പ്രതികരണം.
‘ഒരു പ്രശ്നങ്ങളും ഉണ്ടായില്ല, വളരെ പരിശീലനം ലഭിച്ച നഴ്സിങ് സ്റ്റാഫാണ് എടുത്തത്, വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്കു കയറുന്നതു പോലും അറിയുന്നില്ല. സുഖകരമായ അനുഭവമാണ്. ആദ്യ വാക്സീനുകൾ എടുക്കാൻ ആരോഗ്യ പ്രവർത്തകരെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആദ്യ അരമണിക്കൂറിനുള്ളിൽ ഏഴു പേർ ഇവിടെ വാക്സിൻ സ്വീകരിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് വാക്സീൻ വിതരണം നടക്കുന്നത്. വരും ദിവസങ്ങളിൽ മുതൽ കേന്ദ്രങ്ങളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കും.
125 സ്വകാര്യ ആശുപത്രികളും 129 സർക്കാർ ആശുപത്രികളും അടക്കം ആകെ 260 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ജില്ലയിൽ വാക്സീൻ കുത്തിവയ്പിനായി കണ്ടെത്തിയിട്ടുള്ളത്.